ഫസല്‍ വധക്കേസിലെ ഹൈക്കോടതി വിധി; വൈകിയെത്തിയ നീതിയെന്ന് പി ജയരാജന്‍

കണ്ണൂര്‍: തലശ്ശേരി ഫസല്‍ വധക്കേസിലെ ഹൈക്കോടതി വിധി വൈകിയെത്തിയ നീതിയാണെന്ന് സി.പി.എം നേതാവ് പി.ജയരാജന്‍. ഒമ്പത് വര്‍ഷമായി സി.പി.എം നേതാക്കളായ കാരായി രാജനേയും കാരായി ചന്ദ്രശേഖരനേയും കേസിന്റെ പേരില്‍ വേട്ടയാടുകയാണ്. ജാമ്യം ലഭിച്ചതിന് ശേഷം ഇരുവരും എറണാകുളത്ത് കഴിയുകയാണ്. ജാമ്യവ്യവസ്ഥ പ്രകാരം സ്വന്തം വീട്ടിലേക്ക് പോകാന്‍ പോലും കഴിയാത്ത സാഹചര്യത്തിലാണ് ഇരുവരുമുള്ളതെന്നും അദ്ദേഹം പറഞ്ഞു.

വൈകിയെത്തിയ നീതി, നീതി നിഷേധമായാണ് വിലയിരുത്തുക. അങ്ങനെയാണെങ്കിലും ഹൈകോടതി വിധിയെ സ്വാഗതം ചെയ്യുകയാണ്. കേസില്‍ ആര്‍.എസ്.എസും പോപ്പുലര്‍ ഫ്രണ്ടും സി.പി.എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള നീക്കങ്ങളാണ് നടത്തിയത്. കൊലപാതകം നടന്ന സമയത്ത് ആര്‍.എസ്.എസ് ആയിരുന്നു ഇതിന് പിന്നിലെന്നാണ് എന്‍.ഡി.എഫ് നേതാക്കളും പറഞ്ഞിരുന്നത്. പിന്നീട് ഈ നിലപാട് അവര്‍ മാറ്റുകയായിരുന്നുവെന്നും പി.ജയരാജന്‍ പറഞ്ഞു.

Top