കാവ്യയുടെയും നാദിര്‍ഷയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷയും,നടി കാവ്യാ മാധവനും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തുവെന്നും ദിലീപിനെ പ്രതിയാക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്നുമാണ് ഹര്‍ജികളിലെ പ്രധാന ആരോപണങ്ങള്‍.

കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് അന്വേഷണ സംഘം മുദ്രവച്ച കവറില്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.

ദിലീപിനെതിരെ മൊഴി നല്‍കാന്‍ അന്വേഷണ സംഘത്തിന്റെ ഭാഗത്തു നിന്ന് സമ്മര്‍ദ്ദമുണ്ടെന്നും തന്നെ പ്രതിയാക്കാന്‍ ശ്രമിക്കുന്നുവെന്നുമാണ് നാദിര്‍ഷ ഹര്‍ജിയില്‍ ആരോപിക്കുന്നത്.

കോടതി നിര്‍ദേശ പ്രകാരം നാദിര്‍ഷ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി ചോദ്യം ചെയ്യലുമായി സഹകരിച്ചു. ഇതിന് ശേഷമാണ് കേസിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി പൊലീസിനോടവശ്യപ്പെട്ടത്.

അന്വേഷണ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നു എന്ന പരാതിയുമായാണ് കാവ്യാ മാധവനും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

നിലവില്‍ ഇരുവരെയും പ്രതി ചേര്‍ക്കേണ്ട സാഹചര്യമില്ലെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു.

Top