ആശ്വാസത്തിന്‍റെ മണിക്കൂറുകള്‍;39 പലസ്തീൻ തടവുകാരെ വിട്ടയച്ചതിന് പകരമായി 24 ബന്ദികളെ ഹമാസ് വിട്ടയച്ചു

ഗാസസിറ്റി: 48 ദിവസം നീണ്ടുനിന്ന യുദ്ധത്തിന് ശേഷം ഗാസയില്‍ ആശ്വാസത്തിന്റെ മണിക്കൂറുകള്‍. നാല് ദിവസത്തെ താത്ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ബന്ദികളുടെ കൈമാറ്റം പുരോഗമിക്കുകയാണ്.വെളളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ബന്ദികളുടെ മോചനം തുടങ്ങിയത്.39 പലസ്തീന്‍ തടവുകാരെ വിട്ടയച്ചതിന് പകരമായി 24 ബന്ദികളെ ഹമാസ് വിട്ടയച്ചു.

മരുന്നും അവശ്യ സാധനങ്ങളുമായാണ് ഗാസയിലേക്ക് ട്രക്കുകള്‍ എത്തുന്നത്. ഓരോ ദിവസവും 300 ട്രക്ക് അവശ്യ സാധനങ്ങളും ഒരു ലക്ഷത്തിലധികം ലിറ്റര്‍ ഇന്ധനവും ഈജിപ്ത് വഴി എത്തിക്കാനാണ് നിലവിലെ ശ്രമം. ഇന്ധനമെത്തുന്നതോടെ ഗാസയിലെ ആശുപത്രികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.പ്രതിദിനം പത്ത് പേര്‍ എന്ന കണക്കില്‍ കൂടുതല്‍ ബന്ദികളെ മോചിപ്പിക്കുകയാണെങ്കില്‍ വെടിനിര്‍ത്തല്‍ നീട്ടാമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ഗാസയിലേക്കുളള മാനുഷിക സഹായങ്ങളുടെ വിതരണവും ആരംഭിച്ചു.

24 സ്ത്രീകളും 15 കുട്ടികളുമടങ്ങുന്ന 39 പലസതീനികളെയാണ് ഇസ്രയേല്‍ മോചിപ്പിച്ചത്. നാല് ദിവസത്തിന് ശേഷം ആക്രമണം പുനരാരംഭിക്കുമെന്നാണ് ഇരുപക്ഷത്തിന്റെയും നിലപാട്.24 ബന്ദികളെ റെഡ്‌ക്രോസ് വഴിയാണ് ഹമാസ് കൈമാറിയത്. ഇതില്‍ സ്ത്രീകളും കുട്ടികളുമടങ്ങിയ 13 ഇസ്രയേലികള്‍, പത്ത് തായ്‌ലാന്‍ഡ് പൗരന്മാര്‍,ഒരു ഫിലിപ്പീന്‍സ് പൗരന്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.

 

Top