ഗുര്‍മീതിന്റെ ദത്തുപുത്രി ഹണിപ്രീതിന് വധഭീഷണിയെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

ചണ്ഡീഗഢ്: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ദേരാ സച്ഛാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ ദത്തുപുത്രി ഹണിപ്രീത് ഇന്‍സാന് വധഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.

ഇപ്പോള്‍ ഒളിവിലാണ് ഹണിപ്രീത് ഇന്‍സാന്‍. പോലീസ് കസ്റ്റഡിയില്‍ നിന്ന് ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ പദ്ധതി ആവിഷ്‌കരിച്ചതില്‍ പങ്കാളിയാണെന്ന സൂചനയെ തുടര്‍ന്ന് ഹണിപ്രീതിനു വേണ്ടി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പടുവിച്ചിട്ടുണ്ട്.

ഐ ബി റിപ്പോര്‍ട്ട് പരിശോധിക്കുന്നുണ്ടെന്നും ഹണിപ്രീതിനു വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്നും ഹരിയാന പോലീസ് മേധാവി ബി എസ് സന്ധു പറഞ്ഞു.

ദേരാ സച്ഛാ സൗദയുമായി ബന്ധപ്പെട്ട നിരവധി രഹസ്യങ്ങള്‍ അറിയുന്ന വ്യക്തിയാണ് ഹണിപ്രീത്. ഗുര്‍മീത് നേരിട്ടല്ലെങ്കിലും അദ്ദേഹത്തിന്റെ അനുയായികള്‍ ഹണിപ്രീതിനെ കൊല്ലാന്‍ ഇടയുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഓഗസ്റ്റ് 25 നാണ് ഹണിപ്രീതിനെ അവസാനമായി പൊതുസ്ഥലത്ത് കണ്ടത്. ഗുര്‍മീതിനെ കാണണമെന്ന ആഗ്രഹവുമാണ് അന്ന് ഹണിപ്രീത് ഉന്നയിച്ചിരുന്നത്. എന്നാല്‍ സുനാരിയ ജയില്‍ അധികൃതര്‍ ഈ ആവശ്യം നിരാകരിച്ചതോടെ ഹണിപ്രീത് അപ്രത്യക്ഷയാവുകയായിരുന്നു. ഹണിപ്രീതിനു വേണ്ടിയുള്ള പോലീസ് തിരച്ചില്‍ പുരോഗമിക്കുകയാണ്. ഡല്‍ഹിയിലും ഗുഡ്ഗാവിലുമുള്ള ഇവരുടെ ബന്ധുക്കളുടെ വീടുകളിലും പോലീസ് തിരച്ചില്‍ നടത്തി.

Top