ഇന്ത്യ സഖ്യ യോഗം നാളെ മുംബൈയിൽ; കൺവീനറുടെ കാര്യത്തിൽ കടുംപിടിത്തമില്ലെന്ന് കോൺഗ്രസ്

ദില്ലി : 2024ലെ തെരഞ്ഞെടുപ്പിൽ ബിജെപി സർക്കാരിനെ നേരിടാനായി പ്രതിപക്ഷം സഖ്യം രൂപീകരിച്ച ‘ഇന്ത്യ’ സഖ്യ യോഗം നാളെ മുംബൈയിൽ നടക്കും. ഇന്ത്യ മുന്നണിയുടെ കൺവീനറെ നിശ്ചയിക്കുന്ന കാര്യത്തിൽ യോഗത്തിൽ ചർച്ച നടക്കും. അതേസമയം, കൺവീനറുടെ കാര്യത്തിൽ കടുംപിടിത്തമില്ലെന്നാണ് കോൺഗ്രസ് നിലപാട്. ഇന്ത്യ മുന്നണിയുടെ മൂന്നാമത്തെ യോഗമാണ് നടക്കുന്നത്. പാറ്റ്നയും ബാംഗ്ലൂരുവിലും യോഗം നടന്നിരുന്നു. അതിന് ശേഷമാണ് മുംബൈയിൽ രണ്ട് ദിവസങ്ങളിലായി യോഗം ചേരുന്നത്.

മുന്നണിക്ക് കൺവീനർ വേണോ അതോ ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെക്രട്ടേറിയറ്റ് വേണോ എന്നുള്ള കാര്യത്തിൽ തീരുമാനം ഉണ്ടാവും. ഇക്കാര്യത്തിൽ പാർട്ടികൾക്കിടയിൽ ഭിന്നതയുണ്ടെന്നാണ് വിവരം. മല്ലികാർജ്ജുൻ ഖർഗെ കൺവീനർ സ്ഥാനം ഏറ്റെടുക്കില്ലെന്ന നിലപാടിലാണ്. അതേസമയം, നിതീഷ് കുമാർ കൺവീനറാകുന്നതിനെ പിന്തുണച്ച് കോൺഗ്രസും മമതയും രംഗത്തുണ്ട്. എന്നാൽ കൺവീനർ തൽക്കാലം വേണ്ടെന്നാണ് ഇടതു പാർട്ടികളുടെ നിലപാട്.

പ്രധാനമായും രണ്ട് മൂന്ന് കാര്യങ്ങളാണ് ഇന്ത്യ യോഗത്തിൽ ചർച്ചയാവുക. ‘ഇന്ത്യ’ കോർഡിനേഷൻ കമ്മിറ്റിയെക്കുറിച്ച് യോഗത്തിൽ ചർച്ച നടക്കും. സംയുക്ത റാലികൾ നടത്തുന്നതിനെ കുറിച്ചും ആലോചിക്കും. ചൈന പോലുള്ള വിഷയങ്ങളിൽ സംയുക്ത നിലപാടിന് ചർച്ച നടക്കും. കോണ്ഡഗ്രസ് നേതാവ് സോണിയ ഗാന്ധിയും യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. അതേസമയം, ശരത് പവാറിന്റെ നിലപാട് നിർണയവും യോഗത്തിലുണ്ടാവും.

Top