ദുബായ്: ടി20 ലോകകപ്പില്‍ നിന്ന് ഇന്ത്യ(India)വിജയത്തോടെ വിടവാങ്ങി. ഫലം അപ്രസക്തമായ സൂപ്പര്‍ 12 പോരാട്ടത്തില്‍ നമീബിയയെ ഒമ്പത് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോലിയുടെ അവസാന ടി20 മത്സരം അവിസ്മരണീയമാക്കിയത്. 133 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 15.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
56 റണ്‍സെടുത്ത രോഹിത് ശര്‍മ ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. കെ എല്‍ രാഹുല്‍ 54 റണ്‍സെടുത്തു. സ്കോര്‍ നമീബിയ 20 ഓവറില്‍ 132-8, ഇന്ത്യ 15.2 ഓവറില്‍ 136-1.
ഇരു ടീമുകളും നേരത്തെ സെമി കാണാതെ പുറത്തായിരുന്നതിനാല്‍ മത്സരഫലം അപ്രസക്തമായിരുന്നു. എങ്കിലും ക്യാപ്റ്റന്‍ കോലിക്കും പരിശീലകന്‍ രവി ശാസ്ത്രിക്കും വിയജത്തോടെ യാത്രയയപ്പ് നല്‍കാന്‍ ആയെന്ന സന്തോഷത്തോടെ ടി20 ലോകകപ്പിലെ പോരാട്ടം ഇന്ത്യ അവസാനിപ്പിച്ചു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത നമീബിയയെ ഇന്ത്യ എറിഞ്ഞിട്ടിരുന്നു. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 132 റൺസാണ് നമീബിയ നേടിയത്. ഓപ്പണിങ് ഇറങ്ങിയ സ്റ്റീഫൻ ബാർഡും (21 പന്തിൽ 21) മൈക്കൽ വാൻ ലിങ്കനും (15 പന്തില് 14) ചേർന്ന് ഭേദപ്പെട്ട തുടക്കം നൽകിയെങ്കിലും പിന്നീട് തുടരെ തുടരെ ബാറ്റ്സ്മാൻമാർ കൂടാകെ കയറി. പിന്നീട് വന്ന നായകൻ ഗെർഹാർഡ് എറാസ്മസ് 20 ബോളിൽ 12 റൺസ് നേടി.
പിന്നെ രണ്ടക്കം കടക്കാനായത് ഡേവിഡ് വീസിനാണ് 25 പന്തിൽ 26 റൺസ് അദ്ദേഹം നേടി. വാലറ്റക്കാരായ ജാൻ ഫ്രൈലിങ്കും (15 പന്തിൽ 15) റുബെൻ ട്രബിൾമാൻ (6 പന്തിൽ 13) എന്നിവർ നടത്തിയ ചെറുത്തു നിൽപ്പാണ് നമീബിയക്ക് ഭേദപ്പെട്ട സ്‌കോർ നൽകിയത്. ഇരുവരും പുറത്താകാതെ നിന്നു.
ഇന്ത്യയ്ക്ക് വേണ്ടി അശ്വിൻ, ജഡേജ എന്നിവർ മൂന്ന് വിക്കറ്റ് വീതവും ബൂമ്ര രണ്ട് വിക്കറ്റും വീഴ്ത്തി. മത്സരത്തിൽ ആദ്യമായി അവസരം കിട്ടിയ രാഹുൽ ചഹറിന് വിക്കറ്റൊന്നും വീഴ്ത്താനായില്ല. ഷമിക്കും വിക്കറ്റ് ലഭിച്ചില്ല. പരീശീലകനെന്ന നിലയിൽ രവി ശാസ്ത്രിയുടെയും ട്വന്റി-20 നായകൻ എന്ന നിലയിൽ കോഹ്ലിയുടെയും അവസാന മത്സരമാണിത്.