ലഡാക്ക്: അതിര്‍ത്തിയില്‍ നിന്ന് പിന്മാറാന്‍ തയാറല്ലെന്ന് വ്യക്തമാക്കി മുന്നേറ്റ മേഖലകളില്‍ കൂടുതല്‍ ട്രൂപ്പ് ഷെല്‍ട്ടറുകള്‍ സ്ഥാപിക്കാന്‍ ചൈന. എട്ടോളം മുന്നേറ്റ മേഖലകളിലെങ്കിലും നിര്‍മ്മാണം ഇതിനകം നടന്നതായി രഹസ്യാന്വേഷണ എജന്‍സികള്‍ വ്യക്തമാക്കുന്നു. അതിര്‍ത്തിയിലെ വിവിധ മേഖലകളില്‍ എയര്‍ സ്ട്രിപ്പുകളുടെ നിര്‍മ്മാണവും ധ്രുതഗതിയിലാണെന്ന് രഹസ്യാന്വേഷണ എജന്‍സികള്‍ അറിയിച്ചു.
ഒരു വര്‍ഷത്തിലേറെയായി സംഘര്‍ഷം തുടരുന്ന കിഴക്കന്‍ ലഡാക്കിലെ ഗോഗ്ര പോസ്റ്റില്‍ നിന്നും ഇന്ത്യയും ചൈനയും സൈന്യങ്ങളെ ഓഗസ്റ്റില്‍ പൂര്‍ണ്ണമായും പിന്‍വലിച്ചിരുന്നു. പ്രധാന സംഘര്‍ഷ മേഖലകളില്‍ ഒന്നായ പട്രോളിംഗ് പോയിന്റ് 17, അഥവാ ഗോഗ്ര പോസ്റ്റില്‍ നിന്നും ഇരു രാജ്യങ്ങളും സൈന്യത്തെ പിന്‍വലിച്ചു. താല്‍ക്കാലിക നിര്‍മ്മിതികളും ടെന്‍ഡുകളും ഇരു സൈന്യങ്ങളും പൊളിച്ചുനീക്കിയെന്നു പരസ്പരം ഉറപ്പുവരുത്തിയിരുന്നു.
എന്നാല്‍, 2020 മെയ് മുതല്‍ മുഖാമുഖം നിന്നിരുന്ന സേനകള്‍, സ്ഥിരം തവളങ്ങളിലേക്ക് പിന്മാറി. ഓഗസ്റ്റ് 04, 05 എന്നീ ദിവസങ്ങളിലായാണ് സേനാ പിന്‍മാറ്റം പൂര്‍ത്തിയാക്കിയത്. ജൂലൈ 31ന് കിഴക്കന്‍ ലഡാക്കിലെ ചുഷുല്‍ മോള്‍ഡോ മീറ്റിംഗ് പോയിന്റില്‍ ഇരുരാജ്യങ്ങളുടെയും കോര്‍ കമാന്‍ഡര്‍മാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലെ ധാരണ അനുസരിച്ചായിരുന്നു സേനാ പിന്‍മാറ്റം. പ്രധാന സംഘര്‍ഷ പ്രദേശമായ ഗാല്‍വന്‍ താഴ്വരയില്‍ നിന്നും ഇരു സൈന്യങ്ങളും നേരത്തെ പിന്‍മാറിയിരുന്നു. സേനാ മുന്നേറ്റം ഇനി ഉണ്ടാകില്ലെന്നും, ബാക്കിയുള്ള മേഖലകളിലെ തര്‍ക്കം തുടര്‍ ചര്‍ച്ചകളില്‍ ഘട്ടംഘട്ടമായി പരിഹരിക്കാനും ഇരു സൈന്യങ്ങളും തമ്മില്‍ ധാരണയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ ആശങ്കകള്‍ സൃഷ്ടിക്കുന്നതാണ്.
നേരത്തെ, അതിര്‍ത്തിയില്‍ ഗ്രാമം കെട്ടിപ്പൊക്കി ഇന്ത്യക്കാരെ പ്രലോഭിപ്പിക്കാന്‍ ചൈന ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 680 ചൈനീസ് കുടിലുകളടങ്ങിയ ഗ്രാമം ചൈന നിര്‍മ്മിച്ചതായാണ് വെളിപ്പെടുത്തല്‍. അന്താരാഷ്ട്ര തീവ്രവാദ വിരുദ്ധ കൗണ്‍സിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഭൂട്ടാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ചൈന നിര്‍മ്മിച്ച ഗ്രാമത്തിലുള്ള ചൈനീസ് പൗരന്മാര്‍ ഇന്ത്യക്കാരെ പ്രലോഭിപ്പിച്ച് തങ്ങള്‍ക്കൊപ്പം ചേര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഗ്രാമത്തിലുള്ളവര്‍ തങ്ങളുടെ ആഢംബര ജീവിതരീതി ചൂണ്ടിക്കാട്ടി ജനങ്ങളെ പ്രലോഭിപ്പിച്ച് തങ്ങളോടൊപ്പം ചേര്‍ക്കുന്നു. ഇത് ചൈനയുടെ ഭാഗത്ത് നിന്നുള്ള സുരക്ഷാ, ഇന്റലിജന്‍സ് ഓപ്പറേഷനാണ്. അവര്‍ ഇന്ത്യക്കാരായ പ്രദേശവാസികളെ ഇന്ത്യയ്ക്കെതിരെയാക്കി മാറ്റുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളെ തടയാന്‍ വേണ്ടി പൊലീസുകാര്‍ക്ക് ട്രെയിനിങ് നല്‍കുന്നുണ്ടെന്നും അന്താരാഷ്ട്ര തീവ്രവാദവിരുദ്ധ കൗണ്‍സില്‍ അംഗം കൃഷ്ണ വര്‍മ പറഞ്ഞു.
സാങ്കേതിക രംഗത്ത് ചൈന ഏറെ മുന്നിലാണ്. പ്രത്യേകിച്ചും സോഷ്യല്‍ മീഡിയ, ഇന്റര്‍നെറ്റ് എന്നിവയില്‍. സോഷ്യല്‍ മീഡിയ ഉപയോഗിച്ച് ഇന്ത്യന്‍ പൗരന്മാരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമവും ചൈന നടത്തുന്നുണ്ട്. ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി നഗറിലെ രാഷ്ട്രീയ രക്ഷാ സര്‍വകലാശാലയില്‍ നടന്ന 12 ദിന പ്രത്യേക പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിനാല്‍ തന്നെ, പ്രദേശവാസികളെ ഇത്തരം പ്രവൃത്തികളെക്കുറിച്ച് ബോധവാന്മാരാക്കാന്‍ തങ്ങള്‍ ചൈനീസ് ഭാഷയായ മന്ദരി പഠിപ്പിച്ചു വരികയാണെന്നും, രാഷ്ട്രീയ രക്ഷാ സര്‍വകലാശാല ഇതിനായി ഒരു വര്‍ഷത്തെ കോഴ്‌സ് നല്‍കുന്നുണ്ട്. ഇത് ഈ ഭാഷയുമായി ബന്ധപ്പെട്ട് അടിസ്ഥാന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും. വൈകാതെ തന്നെ ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശാനുസരണം അഞ്ചു വര്‍ഷത്തെ കോഴ്‌സാക്കി മാറ്റുമെന്നും അദ്ദേഹം അറിയിച്ചു.