അഫ്ഗാനിസ്ഥാനില്‍ ഭീകരവാദം വളര്‍ത്തുന്നത് ഇന്ത്യയാണെന്ന് പാക്കിസ്ഥാന്‍

pakisthan flag

ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനില്‍ ഭീകരവാദം വളര്‍ത്തുന്നത് ഇന്ത്യയാണെന്ന് ഗുരുതര ആരോപണവുമായി പാകിസ്ഥാന്‍ രംഗത്ത്.

ഇസ്ലാമാബാദും കാബൂളും തമ്മിലുള്ള ബന്ധം വഷളാക്കാനാണ് ഇന്ത്യ ഇങ്ങനെ ചെയ്യുന്നതെന്ന് പാക് വിദേശകാര്യ മന്ത്രാലയ വക്താവ് നഫീസ് സകരിയ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ 40 വര്‍ഷമായി അഫ്ഗാനിസ്ഥാന്‍ ഭീകരവാദത്തിന്റെ ദുരന്തഫലങ്ങള്‍ അനുഭവിക്കുകയാണ്. നിരവധി ദുരിതങ്ങള്‍ അഫ്ഗാനിസ്ഥാന് അനുഭവിക്കേണ്ടിവന്നു. ഭീകരവാദം നേരിടാന്‍ അഫ്ഗാനിസ്ഥാന്‍ മുന്‍കൈയെടുത്ത് സമാധാന ശ്രമങ്ങള്‍ നടത്തണം. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും യോജിച്ച പ്രവര്‍ത്തനം ഈരംഗത്ത് നടത്തണമെന്നും നഫീസ് സകരിയ പറഞ്ഞു.

കാബൂളിലുണ്ടായ 90 പേര്‍ മരിക്കാനിടയായ സ്ഫോടനത്തിന് പിന്നില്‍ പാക് ചാരസംഘടനയായ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സും നിരോധിത ഭീകര സംഘടനയായ ഹഖാനി നെറ്റ് വര്‍ക്കുമാണെന്ന് അഫ്ഗാനിസ്ഥാന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയെ പഴിചാരാനുള്ള പാകിസ്ഥാന്റെ നീക്കം.

Top