ഒരു മാസം വാടക 15 ലക്ഷം; ഓസ്ട്രിയയിലെ അംബാസിഡറെ തിരികെവിളിച്ച് ഇന്ത്യ

ന്ത്യയുടെ ഓസ്ട്രിയ അംബാസിഡര്‍ രേണു പല്ലിന്റെ സേവനം അവസാനിപ്പിച്ച് തിരികെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലം. സ്വന്തം താമസത്തിനായി 15 ലക്ഷം രൂപ മാസവാടകയുള്ള അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് എടുത്തതാണ് രേണുവിന് പാരയായത്. സാമ്പത്തിക ക്രമക്കേടും, സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്തതിനുമാണ് രേണു പല്ലിനെ തിരികെവിളിച്ചത്.

1988 ബാച്ചിലെ ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസ് ഓഫീസറായ രേണുവിന്റെ ഓസ്ട്രിയയിലെ സേവന കാലാവധി അടുത്ത മാസം പൂര്‍ത്തിയാകേണ്ടതായിരുന്നു. കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ഉത്തരവില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടത്തിയ അന്വേഷണത്തില്‍ താമസത്തിന് മാത്രമായി കോടികള്‍ ചെലവഴിച്ചതായി കണ്ടെത്തി. മന്ത്രാലയത്തിന്റെ അനുമതി കൂടാതെയായിരുന്നു ഈ പൊടിപൊടിക്കല്‍.

ഇതിന് പുറമെ വാറ്റ് റീഫണ്ടുകള്‍ വ്യാജമായി കൈക്കലാക്കിയെന്നും, സര്‍ക്കാര്‍ അനുവദിച്ച വിവിധ ഗ്രാന്റുകളില്‍ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയെന്നും ഔദ്യോഗിക തലത്തില്‍ കണ്ടെത്തി. സെപ്റ്റംബറില്‍ വിയന്നയില്‍ എത്തിയ മന്ത്രാലയത്തിന്റ ചീഫ് വിജിലന്‍സ് ഓഫീസറുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

സാമ്പത്തിക ക്രമക്കേട്, ഫണ്ടുകള്‍ ദുരുപയോഗം ചെയ്യല്‍, നിയമങ്ങള്‍ കാറ്റില്‍പ്പറത്തുക തുടങ്ങിയവയെല്ലാം പ്രാഥമികമായി സിവിസി സംഘം സ്ഥിരീകരിച്ചു. ഡിസംബര്‍ 9ന് രേണുവിനെ ആസ്ഥാനത്തേക്ക് എത്തിച്ച മന്ത്രാലയം അംബാസിഡര്‍ എന്ന നിലയിലുള്ള ഭരണ, സാമ്പത്തിക അധികാരങ്ങള്‍ വിനിയോഗിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തി.

Top