ട്രെന്‍ഡ്ബ്രിഡ്ജ് ടെസ്റ്റില്‍ 203 റണ്‍സിന്റെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ

നോട്ടിംഗ്ഹാം : ട്രെന്‍ഡ്ബ്രിഡ്ജ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 203 റണ്‍സിന് തകര്‍ത്ത് ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 521 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് അഞ്ചാം ദിനം തുടക്കത്തില്‍ തന്നെ 317 റണ്‍സിന് പുറത്തായി. അഞ്ചു ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 1-2 എന്ന നിലയിലാണ്. അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ പേസര്‍ ജസ്പ്രീത് ബുംറയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്.

അഞ്ചാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് വെറും 2.5 ഓവര്‍ മാത്രമെ പിടിച്ച് നില്‍ക്കാനായുള്ളൂ. 11 റണ്‍സെടുത്ത ആന്‍ഡേഴ്‌സണെ രഹാനെയുടെ കൈകളിലെത്തിച്ച് അശ്വിന്‍ ഇംഗ്ലണ്ട് ഇന്നിംഗ്‌സിന് തിരശീലയിട്ടു. ഇതോടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ ജയം ടീം ഇന്ത്യ സ്വന്തമാക്കി.

നാലാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഒന്‍പത് വിക്കറ്റിന് 311 എന്ന നിലയിലാണ് ഇംഗ്ലണ്ട്. 106 റണ്‍സെടുത്ത ജോസ് ബട്ട്‌ലര്‍, 62 റണ്‍സെടുത്ത ബെന്‍ സ്‌റ്റോക്ക്‌സ് എന്നിവര്‍ക്ക് മാത്രമാണ് മികച്ച പ്രകടനം നടത്താനായത്. ഇഷാന്ത് ശര്‍മ ഇന്ത്യയ്ക്കായി രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ മുഹമ്മദ് ഷാമി, ഹാര്‍ദിക് പാണ്ഡ്യ, ആർ.അശ്വിൻ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

നായകന്‍ വിരാട് കൊഹ്‌ലി(103)യുടെ സെഞ്ചുറിയും ചേതേശ്വര്‍ പുജാര(72), ഹാര്‍ദിക് പാണ്ഡ്യ(52*) എന്നിവരുടെ അര്‍ധസെഞ്ചുറിയുമാണ് ഇന്ത്യയ്ക്കു മികച്ച ലീഡ് സമ്മാനിച്ചത്.

Top