ന്യൂഡല്‍ഹി: ഇന്ത്യയിലെ മാവോയിസ്റ്റ് സംഘങ്ങള്‍ ശക്തിപ്രാപിക്കുന്നു എന്നാണ് ഛണ്ഡിഗഡിലെ മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകത്തെ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കൊലപാതകം പാര്‍ട്ടിയുടെ അവകാശമാണ് എന്ന രീതിയിലാണ് കാര്യങ്ങള്‍ പോകുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മാവോയിസ്റ്റുകള്‍ തന്നെ പുറത്തിറക്കിയ വിശദീകരണം ഇങ്ങനെയാണ്:
‘ഒക്ടോബര്‍ 30 പതിയിരുന്ന് ആക്രണത്തിനാണ് പദ്ധതിയിട്ടിരുന്നത്. പോലീസ് സ്ഥലത്തേയ്ക്ക് എത്തുന്നുണ്ട് എന്ന് വിവരം ലഭിച്ചതോടെയാണ് ആക്രമണം ആരംഭിച്ചത്. പക്ഷേ, സംഘത്തില്‍ ദൂരദര്‍ശന്‍ മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടാകുമെന്ന് കരുതിയില്ല.. മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ല.’
മാധ്യമ പ്രവര്‍ത്തകര്‍ ഒരിക്കലും ശത്രുക്കളല്ല, സുഹൃത്തുക്കളാണ്. പോലീസിനൊപ്പം യാത്ര ചെയ്യുന്നത് റിപ്പോര്‍ട്ടര്‍മാര്‍ ഒഴിവാക്കണമെന്നും മാവോയിസ്റ്റ് സെക്രട്ടറിയുടെ കുറിപ്പില്‍ വ്യക്തമാക്കുന്നു. ആളുകളുടെ സഞ്ചാര സ്വാതന്ത്രം നിയന്ത്രിക്കുന്നത് തങ്ങളുടെ അവകാശമാണെന്ന തരത്തിലാണ് മാവോയിസ്റ്റുകളുടെ നീക്കം എന്ന വിമര്‍ശനം വളരെ ശക്തമാണ്.
2010 മെയില്‍ പോലീസ് ബസിനു നേരെ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ 35 പേരാണ് കൊല്ലപ്പെട്ടത്. ഗ്രാമവാസികള്‍ പോലീസിനൊപ്പം യാത്ര ചെയ്യരുതെന്നും സംഭവത്തിന് ശേഷം അവര്‍ ആവശ്യപ്പെട്ടിരുന്നു. എതിര്‍ വിഭാഗത്തിന്റെ തെറ്റുകള്‍ തിരുത്തുന്നതിന് അക്രമമാണ് മാര്‍ഗ്ഗമെന്ന് ഇവര്‍ വിശ്വസിക്കുന്നു. എന്നാല്‍, രക്തസാക്ഷികളെ ഉണ്ടാക്കുക അല്ലാതെ മറ്റൊന്നിനും ഇത് ഉപകരിക്കുന്നില്ല.
ആക്ടിവിസ്റ്റുകളായ അഞ്ച് പേരെ മാവോയിസ്റ്റ് ഗണത്തില്‍പ്പെടുത്തി അറസ്റ്റ് ചെയ്തിരുന്നു. തങ്ങള്‍ക്ക് താല്‍പര്യമില്ലാത്തെ ആളുകളെ മാവോയിസ്റ്റായി ചിത്രീകരിക്കുകയും അവര്‍ക്കെതിരെ യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുകയും ചെയ്യുന്നത് സര്‍ക്കാരുകളുടെ പതിവ് രീതിയാണെന്നാണ് പൊതുവെയുള്ള വിമര്‍ശനം.
ഇന്ത്യയിലെ മാവോയിസ്റ്റുകള്‍ക്ക് അത്യാധുനിക ആയുധങ്ങള്‍ ലഭിക്കുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇവര്‍ക്ക് സഹായങ്ങള്‍ ലഭിക്കുന്നുണ്ട്.