ഇസ്രയേലില്‍ നിന്ന് പൗരന്‍മാരെ ഒഴിപ്പിക്കല്‍; ഇന്ത്യയുടെ പ്രത്യേക രക്ഷാദൗത്യം ഓപ്പറേഷന്‍ അജയ് ഇന്ന് തുടങ്ങും

ഡൽഹി: ഇസ്രയേലില്‍നിന്ന് പൗരന്‍മാരെ ഒഴിപ്പിക്കാന്‍ ഇന്ത്യയുടെ പ്രത്യേക രക്ഷാദൗത്യം ഓപ്പറേഷന്‍ അജയ് ഇന്ന് തുടങ്ങും. പ്രത്യേക ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയാണ് രക്ഷാദൗത്യം. രാജ്യത്തേക്ക് മടങ്ങിവരാന്‍ ഇന്ത്യന്‍ എംബസി വഴി രജിസ്റ്റര്‍ ചെയ്തവരെ ഘട്ടംഘട്ടമായി തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം. ആദ്യം രജിസ്റ്റര്‍ ചെയ്തവരെ രക്ഷാദൗത്യം സംബന്ധിച്ച കാര്യങ്ങള്‍ ഇന്ത്യന്‍ എംബസി അറിയിച്ചു. ഏകദേശം 18,000ത്തിലേറെ ഇന്ത്യക്കാര്‍ ആണ് ഇസ്രയേലില്‍ ഉള്ളത്.

ഇന്ത്യന്‍ സമയം ഇന്ന് രാത്രി 11.30ന് ടെല്‍ അവീവില്‍ നിന്ന് ആദ്യത്തെ പ്രത്യേക വിമാനം പുറപ്പെടും. ചാര്‍ട്ടേഡ് വിമാനങ്ങളും ഇതിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലേക്ക് തിരികെ എത്താന്‍ താല്‍പര്യമുള്ളവരുടെ പട്ടിക തയ്യാറക്കിയതായി എംബസി അറിയിച്ചു. ഇസ്രയേലിലുള്ള മുഴുവന്‍ ഇന്ത്യക്കാരുടെയും വിവരശേഖരണം തുടങ്ങിയതായും എംബസി വ്യക്തമാക്കുന്നു. ഇന്നലെ രാത്രിയാണ് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍ ഒഴിപ്പിക്കല്‍ നടപടികള്‍ പ്രഖ്യാപിച്ചത്.

പതിനെണ്ണായിരം ഇന്ത്യാക്കാരെ കൂടാതെ, ഗുജറാത്തില്‍ നിന്നും ഇസ്രയേലിലേക്ക് കുടിയേറിയ അറുപതിനായിരത്തോളം ഇന്ത്യന്‍ വംശജരും സഹായം തേടിയിട്ടുണ്ട്. ഇവരെയെല്ലാം തിരിച്ചെത്തിക്കാനുള്ള നടപടികളാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ളതെന്നാണ് വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. സ്ഥിതി നിരീക്ഷിക്കാന്‍ വിദേശ കാര്യമന്ത്രാലയം 24 മണിക്കൂര്‍ കണ്ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഇസ്രയേലിലും പലസ്തീനിലുമുള്ള ഇന്ത്യാക്കാര്‍ക്ക് ബന്ധപ്പെടാന്‍ കൂടുതല്‍ ഹെല്‍പ് ലൈന്‍ നമ്പറുകളും പുറത്തുവിട്ടിട്ടുണ്ട്. യുദ്ധ മേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും ഇസ്രയേലിലെ ഇന്ത്യന്‍ അംബാസഡര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Top