റെയ്ഡ്: ചൈത്രയ്ക്ക് എതിരായ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസില്‍ ഡിസിപി ചൈത്ര തെരേസേ ജോണ്‍ റെയ്ഡ് നടത്തിയതിനെ പറ്റിയുളള ഡിജിപിയുടെ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും. അന്വേഷണ റിപ്പോര്‍ട്ടില്‍ ചൈത്രയ്ക്കെതിരേ കടുത്ത നടപടിയുണ്ടാകില്ലെന്നാണ് സൂചന.

നേരത്തെ സിപിഎം ഓഫീസില്‍ റെയ്ഡ് നടത്തിയ ചൈത്രയുടെ നടപടി ചട്ടവിരുദ്ധമെല്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ടില്‍ കടുത്ത നടപടിയുണ്ടാവില്ല എന്നാണ് സൂചന. എഡിജിപി മനോജ് എബ്രഹാമാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.

തേരേസ ജോണ്‍, ഒപ്പമുണ്ടായിരുന്ന മെഡിക്കല്‍ കോളേജ് സി ഐ എന്നിവരില്‍ നിന്നെല്ലാം ഐ ജിയുടെ ചുമതല വഹിക്കുന്ന എ ഡി ജി പി മനോജ് എബ്രഹാം വിശദീകരണം തേടിയിരുന്നു. മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസിലെ പ്രതികള്‍ പാര്‍ട്ടി ഓഫീസിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് ചൈത്ര നല്‍കിയ വിശദീകരണം. മുഖ്യപ്രതികളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പെട്ടെന്നുള്ള തീരുമാനമെന്നും വിശദീകരണത്തില്‍ പറയുന്നുണ്ട്. താന്‍ പാര്‍ട്ടി ഓഫീസിലുണ്ടെന്ന വിവരം പ്രതി അമ്മയെ ഫോണില്‍ വിളിച്ച് പറയുന്നത് കേട്ടിരുന്നു. പരിശോധന ചട്ടങ്ങള്‍ പാലിച്ചായിരുന്നുവെന്നും പിന്നാലെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷന് കല്ലെറിഞ്ഞ കേസിലെ പ്രതികള്‍ സിപിഎം ജില്ലാക്കമ്മിറ്റി ഓഫീസിലുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ഡിസിപി ചൈത്ര തെരേസ ജോണും സംഘവും ജില്ലാക്കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയത്.

Top