ഇറാൻ വനിതകൾക്ക് ഇനി സ്റ്റേഡിയത്തിലെത്തി ഫുട്ബോൾ കാണാം; നിരോധനം പിൻവലിച്ചു

ടെഹ്റാൻ : ഇറാനിൽ ഇനി വനിതകൾക്ക് ഫുട്ബോൾ മത്സരങ്ങൾ സ്റ്റേഡിയത്തിലെത്തി കാണാം. 1979 ലെ ഇസ്​ലാമിക വിപ്ലവത്തിനു പിന്നാലെ പുരുഷൻമാരുടെ മത്സരം വനിതകൾ കാണുന്നതിന് ഏർപ്പെടുത്തിയ നിരോധനമാണ് പിൻവലിക്കുന്നത്. ലോക ഫുട്ബോൾ ഭരണസമിതിയായ ‘ഫിഫ’യുടെ സമ്മർദവും ‘ഓപ്പൺ സ്റ്റേഡിയംസ്’ എന്ന പേരിൽ നടന്നുവന്ന ക്യാംപയിനും ആണ് വിജയം കാണുന്നത്.

ടെഹ്റാനിലെ ആസാദി സ്റ്റേഡിയത്തിൽ 3 വനിതകൾ കളി കാണാനെത്തിയതിന്റെ ചിത്രം ‘ഓപ്പൺ സ്റ്റേഡിയംസ്’ പുറത്തുവിട്ടു. പുതിയ മാറ്റത്തെ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫെന്റിനോ പ്രശംസിച്ചു.

ആസാദി സ്റ്റേഡിയത്തിൽ പ്രമുഖ ക്ലബുകളായ പെർസിപോളിസും എസ്റ്റിഗലാലും തമ്മിൽ നടക്കുന്ന മത്സരം കാണാൻ 3000 വനിതകൾക്ക് ടിക്കറ്റ് നൽകും. ഫിഫയുടെ സമ്മർദത്തെ തുടർന്ന് 2018 ൽ ടെഹ്റാനിൽ നടന്ന ഏഷ്യൻ ചാംപ്യൻസ് ലീഗ് ഫൈനൽ കാണാൻ ഏതാനും വനിതകളെ അനുവദിച്ചിരുന്നു. എന്നാൽ, അവരെ സദാചാര പൊലീസും മതമൗലികവാദികളും ചേർന്ന് പീഡിപ്പിച്ചു. സ്റ്റേഡിയത്തിനു പുറത്ത് മുളക് സ്പ്രേ ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Top