മുത്തലാഖിനെതിരെ ശക്തമായി പോരാടിയ പരാതിക്കാരി ഇസ്രത് ജഹാന് ഭ്രഷ്ട്

കൊല്‍ക്കത്ത: മുത്തലാഖിനെതിരെ പോരാടിയ പരാതിക്കാരില്‍ ഒരാളായ ഇസ്രത് ജഹാന് ഭ്രഷ്ട് കല്‍പിച്ചെന്ന്‌ ആരോപണം.

നിയമപോരാട്ടം നടത്തിയ അഞ്ച് സ്ത്രീകളിലൊരാളായ ഇസ്രത് ജഹാനു നേരെയാണു സാമൂഹ്യവിലക്കും സ്വഭാവഹത്യയും.

തനിക്കെതിരെയുള്ള നിയന്ത്രണങ്ങളും അപമാനപ്പെടുത്തലും പുതിയ പോരാട്ടത്തിലേക്കു വാതില്‍ തുറക്കുകയാണെന്ന് ഇസ്രത്ത് ജഹാന്‍ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.

തന്റെ സാധാരണ ജീവിതം സുപ്രീം കോടതി വിധിയോടെ തകിടം മറിഞ്ഞെന്ന് ഇസ്രത്ത് ജഹാന്‍ പറയുന്നു. സ്വഭാവം ചീത്തയാണെന്നും മറ്റും അപകീര്‍ത്തിപ്പെടുത്താനാണു ചിലര്‍ ശ്രമിക്കുന്നത്. അയല്‍ക്കാരും ബന്ധുക്കളുമാണ് മോശപ്പെടുത്താന്‍ മുന്‍പില്‍ നില്‍ക്കുന്നത്. ‘ചീത്ത സ്ത്രീ’ എന്ന തരത്തിലുള്ള വിളികള്‍ നേരിട്ടുകേള്‍ക്കേണ്ടി വന്നു. പുരുഷന്‍മാര്‍ക്കും ഇസ്‌ലാമിനും എതിരാണു താനെന്നു പറഞ്ഞുപരത്തുകയാണ്. അയല്‍ക്കാര്‍ ഇപ്പോള്‍ മിണ്ടുന്നില്ല. തന്റെ മുഖം മറയ്ക്കാനുള്ളതല്ല. ലോകം മുഴുവന്‍ കാണട്ടെയെന്നും ഇസ്രത് പറഞ്ഞു.

31 കാരിയായ ഇസ്രത്ത് ബംഗാളിലെ ഹൗറ സ്വദേശിയാണ്. 2015 ലാണ് ഇസ്രത്ത് ജഹാനെ ഭര്‍ത്താവ് മുര്‍തസ മൊഴി ചൊല്ലിയത്. 15 വര്‍ഷത്തെ ദാമ്പത്യം ദുബായില്‍നിന്നും മൊബൈലിലൂടെ മൊഴി ചൊല്ലി അവസാനിപ്പിക്കുകയായിരുന്നു. ഇതിനെതിരെയാണ് ഇസ്രത് കോടതിയെ സമീപിച്ചത്. നാല് കുട്ടികളാണ് ഇവര്‍ക്കുള്ളത്.

സൈറ ബാനു, ഇസ്രത് ജഹാന്‍, ഗുല്‍ഷന്‍ പര്‍വീന്‍, അഫ്രീന്‍ റഹ്മാന്‍, ആതിയ സബ്രി എന്നീ അഞ്ച് സ്ത്രീകളാണു മുത്തലാഖിനെതിരെ കോടതിയിലെത്തിയത്.

മുത്തലാഖ് അസാധുവും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നായിരുന്നു ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. മുത്തലാഖ് നിരോധിക്കാന്‍ ആവശ്യമെങ്കില്‍ ആറുമാസത്തിനകം നിയമനിര്‍മാണം നടത്തണമെന്നും കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Top