ഉപരോധങ്ങൾക്കിടയിൽ ജൻമദിനാഘോഷം ഒഴിവാക്കി ഉത്തര കൊറിയൻ ഏകാധിപതി

സോൾ : ലോക രാജ്യങ്ങൾക്ക് വെല്ലുവിളികൾ ഉയർത്തി ആണവ ശക്തിയുടെ കേന്ദ്രമാക്കി ഉത്തരകൊറിയയെ മാറ്റിയ ഏകാധിപതി കിം ജോങ് ഉന്നിന് ഇന്ന് 34–ാം ജന്മദിനം. എന്നാൽ ഇതുവരെയുള്ള ജന്മദിനങ്ങൾ ആഘോഷിച്ച കിം ജോങ് ഇത്തവണ പിറന്നാൾ ആഘോഷങ്ങൾ എല്ലാം ഒഴിവാക്കി.

ആഘോഷങ്ങൾ എല്ലാം ഒഴിവാക്കിയത് ഐക്യരാഷ്ട്ര സഭ ഏർപ്പെടുത്തിയ ഉപരോധം കാരണമാണെന്ന് റിപ്പോർട്ടുകൾ ഉണ്ട്. മാത്രമല്ല ഉത്തരകൊറിയയുടെ ഈ വർഷത്തെ ഔദ്യോഗിക കലണ്ടറിലും കിം ജോങ് ഉന്നിന്റെ ജന്മദിനം രേഖപ്പെടുത്തിയിട്ടില്ലെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഐക്യരാഷ്ട്ര സംഘനടയുടെയും യുഎസ് ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളുടെയും കടുത്ത എതിർപ്പുകൾക്കും സമ്മർദ്ദതന്ത്രങ്ങൾക്കുമിടെ 2017ൽ മാത്രം ചെറുതും വലുതുമായ 16 മിസൈൽ പരീക്ഷണങ്ങളാണ് ഉത്തരകൊറിയ നടത്തിയത്.

അതിനാൽ തന്നെ ഏകാധിപതി എന്ന നിലയിൽ സ്വയം അഹങ്കരിക്കേണ്ട ദിനമാണ് കിം ജോങ് ഉന്നിന് ഈ ജന്മദിനം. ആറാം തവണ നടത്തിയ ആണവ പരീക്ഷണം കാരണം ഐക്യരാഷ്ട്ര സംഘടനയും ലോകരാജ്യങ്ങളും ഏർപ്പെടുത്തിയ കടുത്ത ഉപരോധങ്ങൾ ഉത്തരകൊറിയയെ ബാധിച്ചുതുടങ്ങിയതിന്റെ സൂചനയാണ് ആഘോഷ പരിപാടികളിൽനിന്നുള്ള ഈ പിൻമാറ്റമെന്നാണ് വിലയിരുത്തൽ.

ഐക്യരാഷ്ട്ര സഭ ഏർപ്പെടുത്തിയ നിരോധനം ഉത്തര കൊറിയയുടെ തൊഴിലാളി വർഗത്തെ ബാധിച്ചിട്ടുണ്ട്.കൽക്കരി കയറ്റുമതിയും കാര്യമായി കുറഞ്ഞതോടെ പലർക്കും ജോലി നഷ്ടമാകുകയും ചെയ്തു.

ഇത്തരം സാഹചര്യങ്ങൾ രാജ്യത്ത് ഉണ്ടായതിനാൽ കിം ജോങ് ഉന്നിന്റെ ജനപ്രീതിയിൽ വന്‍തോതിലുള്ള ഇടിവുണ്ടായതായും ടെലിഗ്രാഫ് മാധ്യമം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.ഈ കാര്യങ്ങൾ കണക്കാക്കിയാണ് കിം ജോങ് ഉൻ ആഘോഷങ്ങൾ ഒഴിവാക്കിയിരിക്കുന്നത്.

Top