‘യുവതിയുടെ വയറ്റില്‍ കുടുങ്ങിയത് മെഡിക്കല്‍ കോളജിലെ കത്രികയല്ല!’; ആശുപത്രിയുടെ വിശദീകരണം

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയതിൽ വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ. മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ ഉപകരണമല്ല യുവതിയുടെ വയറ്റിൽ കുടുങ്ങിയത് എന്നാണ് ആശുപത്രി അധൃകതരുടെ വിശദീകരണം. സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വിശദീകരണവുമായി ആശുപത്രി അധികൃതർ രംഗത്തുവന്നത്.

പരാതിക്ക് പിന്നാലെ ആശുപത്രിയിലെ ഉപകരണങ്ങളുടെ കണക്ക് പരിശോധിച്ചെന്നും ഒന്നും നഷ്ടമായിട്ടില്ലെന്നും മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പറഞ്ഞു. ശസ്ത്രക്രിയാ ഉപകരണം യുവതി നേരത്തെ ചികിത്സ തേടിയ ആശുപത്രിയിലേതാകാം. ഇക്കാര്യം പരിശോധിക്കാൻ മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ മൂന്നംഗ ആഭ്യന്തര അന്വേഷണ കമ്മിഷനെ നിയോഗിച്ചിട്ടുണ്ടെന്നും പ്രിൻസിപ്പൽ വ്യക്കമാക്കി.

താമരശേരി സ്വദേശി ഹർഷിനയാണ് കഴിഞ്ഞ അഞ്ചുവർഷമായി വയറ്റിൽ കത്രികയുമായി കഴിഞ്ഞത്. 2017 നവംബർ 30നാണ്മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹർഷിനയ്ക്ക് പ്രസവ ശസ്ത്രക്രിയ നടത്തിയത്. പിന്നീട് സ്വകാര്യ ആശുപത്രിയിലെ സിടി സ്‌കാനിങിലാണ് മൂത്രസഞ്ചിയിലെ കത്രിക കണ്ടെത്തിയത്. 12 സെന്റിമീറ്റർ നീളവും 6 സെന്റിമീറ്റർ വീതിയുമുള്ള കത്രികയാണ് യുവതിയുടെ വയറ്റിൽ കുടുങ്ങിയത്. മെഡിക്കൽ കോളജിൽ വെച്ച് തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

Top