കോവിഡ് രോഗി മരിച്ച സംഭവം; തന്നെ ബലിയാടാക്കിയെന്ന് സസ്‌പെന്‍ഷനിലായ നഴ്‌സ്

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗി മരിച്ച സംഭവത്തില്‍ തന്നെ ബലിയാടാക്കിയെന്ന് സസ്‌പെന്‍ഷനിലായ നഴ്‌സിങ് ഓഫീസര്‍ ജലജാദേവി. നഴ്‌സുമാരുടെ ഔദ്യോഗിക വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ഇട്ട ശബ്ദ സന്ദേശം പുറത്തായതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. തനിക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെ നിയമപരമായി നേരിടുമെന്നും ജലജാദേവി പറഞ്ഞു.

വാട്‌സാപ്പ് സന്ദേശം പുറത്തായതിന് പിന്നാലെ ജലജാദേവിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മാധ്യമങ്ങള്‍ക്ക് വിവരം ചോര്‍ത്തി നല്‍കിയതിനാണ് സസ്‌പെന്‍ഷെനെന്ന് ഇന്നലെ ലഭിച്ച ഓര്‍ഡറില്‍ പറയുന്നു. താനല്ല മാധ്യമങ്ങള്‍ക്ക് വിവരം നല്‍കിയതെന്നാണ് ജലജാദേവിയുടെ വിശദീകരണം. നഴ്‌സിംഗ് ഓഫീസര്‍മാരുടെ ഗ്രൂപ്പിലെ സന്ദേശം ആരോ ചോര്‍ത്തി നല്‍കിയതാകാം. അത് അന്വേഷിക്കാന്‍ തയ്യാറാകുന്നില്ലെന്നും ജലജാദേവി പറഞ്ഞു.

ഹാരിസിന്റെ മരണത്തില്‍ ചികിത്സാ പിഴവുണ്ടെന്ന് പറഞ്ഞിട്ടില്ല. ഇത്തരത്തില്‍ ഒരു പരാതിയുണ്ടെന്ന് ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തത്. സഹപ്രവര്‍ത്തകര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ വേണ്ടി നഴ്‌സിംഗ് സൂപ്രണ്ട് ആവശ്യപ്പെട്ടത് അനുസരിച്ചാണ് സന്ദേശം അയച്ചത്. ഡിഎംഇയും മെഡിക്കല്‍ കോളേജിലെ ചിലരും ചേര്‍ന്നാണ് തനിക്കെതിരെ ഗൂഡാലോചന നടത്തുന്നതെന്നും ജലജാദേവി ആരോപിക്കുന്നു.

Top