Jisha case;cold war between police and complaint authority

കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് കംപ്ലയിന്റ്‌സ് അതോറിറ്റിയുടെ രൂക്ഷ വിമര്‍ശനം.

കൊലപാകവുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം നടത്തിയ പൊലീസ് സംഘം തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കംപ്ലയിന്റ്‌സ് അതോറിറ്റി വ്യക്തമാക്കിയത്.

കൂടാതെ അതോറിറ്റിക്ക് മുന്‍പാകെ ഹാജരാകാത്തതിനും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പഴികേട്ടു. അടുത്ത മാസം രണ്ടിന് ഇവര്‍ വീണ്ടും ഹാജരാകാനും കമ്മീഷന്‍ നിര്‍ദേശിച്ചു.

ജിഷ വധക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തെ വിളിച്ചു വരുത്താന്‍ പോലീസ് കംപ്ലെയ്ന്റ് അതോറിറ്റിക്കു അധികാരമില്ലെന്നു വ്യക്തമാക്കിയാണ് പോലീസുദ്യോഗസ്ഥര്‍ അതോറിറ്റിക്കു മുന്നില്‍ ഹാജരാകാതിരുന്നത്. ഐജി മഹിപാല്‍ യാദവുള്‍പ്പെടെയുള്ള അഞ്ചു പോലീസുദ്യോഗസ്ഥരാണ് അതോറിറ്റിക്കു മുന്നില്‍ ഹാജരാകുന്നതില്‍ നിന്നു വിട്ടു നിന്നത്.

പ്രാഥമികഘട്ടത്തില്‍ വരുത്തിയ വീഴ്ചയുടെ പേരില്‍ ഐജി മഹിപാല്‍ യാദവ്, എസ്പി ജി എച്ച് യതീഷ്ചന്ദ്ര, ഡിവൈഎസ്പി അനില്‍കുമാര്‍, കുറുപ്പംപടി സിഐ രാജേഷ്, എസ്‌ഐ സോണി മത്തായി എന്നിവരോടാണ് ഇന്ന് ഹാജരാകാന്‍ അതോറിറ്റി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ആരുംതന്നെ ഇന്നും ഹാജരായില്ല.അഡ്വ. ബേസില്‍ കുര്യാക്കോസ് നല്‍കിയ പരാതിയിലാണ് നടപടി.

കംപ്ലയിന്റ്‌സ് അതോറിറ്റിക്ക് എതിരെ ഐജി മഹിപാല്‍ യാദവ് രംഗത്തെത്തി. അന്വേഷണ സംഘത്തെ വിളിച്ച് വരുത്താന്‍ അതോറിറ്റിക്ക് അധികാരം ഇല്ലെന്നും അവരുടെ അധികാര പരിധിയില്‍ വരുന്നതല്ല പരാതിയെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണ സംഘത്തിന് കോടതിയോട് മാത്രമാണ് ബാധ്യതയുള്ളതെന്നും അതോറിറ്റിയുടെ നടപടി അന്വേഷണത്തില്‍ ഇടപെടുന്നതിന് തുല്യമാണെന്നും മഹിപാല്‍ യാദവ് വ്യക്തമാക്കി. എന്നാല്‍ ഐജിയുടെ ഈ പരാമര്‍ശങ്ങളെ അതോറിറ്റി തള്ളിക്കളഞ്ഞു.

Top