ന്യൂഡല്‍ഹി: ജെഎന്‍യുവിലെ മുഖം മൂടി ധാരികള്‍ നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹിന്ദു രക്ഷാദള്‍ രംഗത്ത്. സര്‍വ്വകലാശാല ദേശവിരുദ്ധരുടെ കേന്ദ്രമെന്ന് രക്ഷാദള്‍ നേതാവ് പിങ്കി ചൗധരി പറഞ്ഞു.
എന്നാല്‍ ജെഎന്‍യു അക്രമം ആസൂത്രണം ചെയ്ത ഫ്രണ്ട്‌സ് ഓഫ് ആര്‍എസ്എസ് എന്ന ആ വാട്ട്‌സാപ്പ് ഗ്രൂപ്പലെ അംഗത്വം നേരത്തെ ഉപേക്ഷിച്ചതാണെന്നും അക്രമത്തെ കുറിച്ച് അറിയില്ലെന്നും ചീഫ് പ്രോക്ടര്‍ വിവേകാനന്ദ സിങ് വ്യക്തമാക്കി. സിങ് ഗ്രൂപിലുണ്ടെന്ന് അധ്യാപകരാണ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തിയത്.
ജനുവരി നാലിന് ക്യാമ്പസിലെ സെര്‍വര്‍ റൂമില്‍ നാശനഷ്ടം വരുത്തിയെന്ന പരാതിയെത്തുടര്‍ന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനെതിരെ പൊലീസ് കേസെടുത്തു. സര്‍വ്വകലാശാല നല്‍കിയ പരാതിയില്‍ ഐഷി ഉള്‍പ്പെടെ 19 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
ഞായറാഴ്ച രാത്രി ജെഎന്‍യുവില്‍ പുറത്ത് നിന്നെത്തിയ സംഘം അധ്യാപകരെയും അനധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ക്രൂരമായി തല്ലിചതച്ചിരുന്നു. ഇതിനെതിരെ ഡല്‍ഹി പൊലീസിനെതിരെയും സര്‍വകലാശാലവൈസ് ചാന്‍സലര്‍ക്കെതിരെയും വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് യൂണിയന്‍ പ്രസിഡന്റും അക്രമത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത ഐഷിക്കെതിരെ കേസെടുത്ത വാര്‍ത്ത പുറത്ത് വരുന്നത്.
അതേസമയം, ജെഎന്‍യുവില്‍ നടന്ന അക്രമസംഭവങ്ങള്‍ക്ക് ശേഷം പ്രതികരണവുമായി ഐഷി ഘോഷ് രംഗത്ത് വന്നിരുന്നു. പ്രതിഷേധത്തില്‍ നിന്ന് ഒരിഞ്ചു പോലും പിന്‍വാങ്ങില്ലെന്ന് ഐഷി പറഞ്ഞു. സുരക്ഷിതയാണെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും ഐഷി ഫേസ്ബുക്കിലൂടെ അറിയിച്ചു. ‘എല്ലാവര്‍ക്കും നന്ദി, ഞാന്‍ തിരിച്ചെത്തി, സുരക്ഷിതയാണ്. തയ്യാറാണ്. ഒരിഞ്ചു പോലും പിന്നോട്ടില്ല’- ഐഷി കുറിച്ചു.
അക്രമിസംഘത്തിലുള്ളവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ക്യാംപസിനകത്ത് ഇന്നും പ്രതിഷേധിക്കുകയാണ്. ഇതിനിടെ അക്രമം നടത്തിയത് എബിവിപി പ്രവര്‍ത്തകരാണെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തില്‍ ഇതുവരെ ആരും അറസ്റ്റിലായിട്ടില്ല.