അടൂരിന്റെ സ്വഭാവ സർട്ടിഫിക്കറ്റ് ഐപിഎസ് കുടുംബം അംഗീകരിക്കുമോയെന്ന് ജോമോന്‍

കോട്ടയം: നടിയെ അക്രമിച്ച ഗൂഢാലോചന കേസില്‍ അറസ്റ്റിലായ ദിലീപിനെ പിന്തുണച്ച് രംഗത്ത് വന്ന പ്രമുഖ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ രംഗത്ത്.

ഐ.പി.എസ് ഉദ്യോഗസ്ഥരായ മകള്‍ക്കും ഭര്‍ത്താവിനും അടൂരിന്റ സ്വഭാവ സര്‍ട്ടിഫിക്കറ്റ് സ്വീകാര്യമാകുമോയെന്നാണ് ജോമോന്റെ ചോദ്യം.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ :

‘ഞാനറിയുന്ന ദിലീപ് അധോലോക നായകനോ ദുഷ്ട നോ അല്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. ദിലീപ് കുറ്റക്കാരനോ നിരപരാധിയോ എന്ന് വിധി പ്രസ്താവിക്കേണ്ടത് കോടതിയാണ്, താനല്ല. കോടതി വിധി ക്കേണ്ട സ്ഥാനത്ത് പക്ഷേ, ഇപ്പോള്‍ മാധ്യമങ്ങളാണ് ദിലീപിനെ ശിക്ഷിക്കുന്നത് . സത്യം തെളിയും വരെ മാധ്യമങ്ങള്‍ ക്ഷമകാത്തിക്കണമെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. ‘ (മാതൃഭുമി)

കേരളാ പോലീസ് രാജ്യത്തെ നിയമ വ്യവസ്ഥകളെ അടിസ്ഥാന മാക്കിയാണ് നടിയെ ആക്രമിച്ച കേസന്വേഷിക്കുന്നത്. പോലീസ് കണ്ടെത്തിയ തെളിവുകളും വിവരങ്ങളും അടിസ്ഥാനമാക്കിയല്ലേ മാധ്യമങ്ങള്‍ ദിലിപിനെ ക്കുറിച്ചുള്ള വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അടൂര്‍ ഗോപാല കൃഷ്ണന് ദിലീപിനെ അറിയാവുന്നതുകൊണ്ട് കേരളത്തിലെ മാധ്യമങ്ങള്‍ മിണ്ടാതിരിക്കണമെന്നാണോ താങ്കള്‍ പറയുന്നത്.? ഈ നിലപാട് അപകടകരമാണ്. സ്വാധീനമുള്ള ഉന്നത ശ്രേണിയിലിരിക്കുന്നവരുടെ കൊള്ളരു തായ്മകള്‍ മറച്ചു പിടിക്കണമെന്ന സന്ദേശമാണ് അടൂര്‍ നല്കുന്നത് .

അടുരിന്റെ മകള്‍ അശ്വതി ദോര്‍ജിയും മരുമകന്‍ ഷെറിംഗ് ദോര്‍ജിയും മഹാരാഷ്ടകേഡറിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരാണ്. ഇതു പോലെ അവരന്വേഷിക്കുന്ന കേസുകളിലെ പ്രതികള്‍ക്ക് ഇമ്മാതിരി സര്‍ടിഫിക്കേറ്റ് കൊടുക്കാന്‍ താങ്കള്‍ ‘തയ്യാറാകുമോ?
മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നതിനനുസരിച്ചാ ണോ കോടതികള്‍ കേസ് വിധിക്കുന്നത്?

രാജ്യത്തിന്റെ ഉപ പ്രധാനമന്ത്രിയായിരുന്ന എല്‍. കെ. അഡ്വാനി ബാബ്‌റി മസ്ജിദ് പൊളിച്ച കേസിലെ പ്രതിയാണ്. പള്ളി പൊളിക്കല്‍ സംഭവത്തെ കുറ്റപ്പെടുത്തി മാധ്യമങ്ങള്‍ ഒരു പാട് വാര്‍ത്തകള്‍ കൊടുത്തിരുന്നു. അദ്വാനിയുടെ റോളിനെക്കുറിച്ചും മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തിരുന്നു.

അഡ്വാനി മാന്യനും മഹാനുമാണെന്ന് RSS നേതാവ് മോഹന്‍ ഭാഗവത്തോ, മറ്റ് നേതാക്കളോ പറഞ്ഞാല്‍ മാധ്യമങ്ങള്‍ മിണ്ടാതിരിക്കണോ?

ഇത്തരം സ്വഭാവ സര്‍ട്ടിഫിക്കേറ്റുകളെ അടിസ്ഥാനമാക്കിയാണോ കോടതി വിധി പ്രസ്താവം നടത്തുന്നത്.
ഒരു സ്ത്രീയെ ബലാല്‍സംഗം ചെയ്തതിന് കൊട്ടേഷന്‍ കൊടുത്ത സംഭവത്തെക്കുറിച്ചാണ് പോലീസ് അന്വേഷിക്കുന്നത്. ഇതിലെ കുറ്റാരോപിതരുടെ റോളിനെ ക്കുറിച്ച് ഒട്ടേറെ ദുരൂഹതകള്‍, അവ്യക്തതകള്‍ നിലനില്ക്കുന്നുണ്ട്. അതെക്കുറിച്ചുള്ള വിവരങ്ങളല്ലേ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത്.

അടൂര്‍ ഗോപാലകൃഷ്ണന്‍ സാറെ, താങ്കള്‍ക്കറിയാവുന്ന പി. ഗോപാലകൃഷ്ണന്‍ എന്ന ദിലീപാണ് ഒരു സ്ത്രീയെ ബലാല്‍സംഗം ചെയ്യാന്‍ കൊട്ടേഷന്‍ കൊടുത്തതെന്ന് പോലീസ് അവരുടെ പക്കലുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതിയില്‍ പറഞ്ഞിരിക്കുന്നത്. പോലീസിന്റെ നിഗമനങ്ങള്‍ തെറ്റാണെങ്കില്‍ കോടതിയില്‍ തെളിയിക്കാനാവില്ലേ?

പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു വെന്ന് പോലീസ് പറയുന്ന പള്‍സര്‍ സുനി ,ജയിലില്‍ നിന്ന് ഫോണ്‍ വിളിച്ചതും, കത്തു കൊടുത്തു വിട്ടതും ദിലീപേട്ടനാണ്. അല്ലാതെ ദിലീപ് അഭിനയിച്ച പടത്തിന്റെ സംവിധായകനായ സാക്ഷാല്‍ അടൂര്‍ ഗോപാല കൃഷ്ണനല്ലെന്ന് ഓര്‍ക്കണം. സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന വ്യക്തിക്ക് സ്വഭാവ സര്‍ട്ടിഫിക്കെറ്റ് കൊടുക്കുന്നത് നൂറ് വട്ടം ആലോചിച്ചിട്ട് ചെയ്യേണ്ട കാര്യമാണ്. അതും ഹീനമായ കുറ്റകൃത്യം ചെയ്യാന്‍ കൊട്ടേഷന്‍ കൊടുത്തു എന്ന ആരോപണത്തിന്റെ നിഴലില്‍ നിലക്കുന്ന വ്യക്തിയെ രക്ഷിക്കാനുള്ള അടുരിന്റെ വ്യഗ്രത സംശയത്തിനിടയാക്കുമെന്നുറപ്പാണ്.

Top