ശബരിമലയില്‍ സ്ത്രീകള്‍ കയറിയോ എന്ന കാര്യം സര്‍ക്കാര്‍ അന്വേഷിക്കുന്നില്ലെന്ന് കടകംപള്ളി

kadakampally-surendran

തിരുവനന്തപുരം: വീണ്ടും ശബരിമലയില്‍ സ്ത്രീകള്‍ കയറിയോ എന്ന കാര്യം സര്‍ക്കാര്‍ അന്വേഷിക്കുന്നില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

സിസിടിവി ദൃശ്യങ്ങള്‍ അവിശ്വസിക്കേണ്ടതില്ലെന്നും ദര്‍ശനത്തിന് സ്ത്രീകള്‍ എത്തിയാല്‍ തടയില്ലെന്നും മന്ത്രി വ്യക്തമാക്കുകയും ചെയ്തു.

അതേസമയം, യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വ്യാപകമായ അക്രമം തുടരുകയാണ്. ഹര്‍ത്താല്‍ അക്രമത്തില്‍ ഇതുവരെ 1369 പേര്‍ അറസ്റ്റിലായി. 801 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കരുതല്‍ തടങ്കലില്‍ എടുത്തവരുടെ എണ്ണം 717 ആയി ഉയര്‍ന്നു. ഇന്ന് രാവിലെ വരെയുളള കണക്കാണിതെന്ന് ഡിജിപി അറിയിച്ചു.

അടൂരിലും തിരുവനന്തപുരത്തും ബിജെപി സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിച്ചു. കാട്ടാക്കടയിലും നെടുമങ്ങാടും വലിയമലയിലും വീടുകള്‍ക്ക് നേരെ വ്യാപകമായി ആക്രമണം ഉണ്ടായിട്ടുണ്ട്. സി.പി.ഐഎമ്മുകാരുടെ വീടുകളാണ് നെടുമങ്ങാടും വലിയമലയിലും ആക്രമിക്കപ്പെട്ടത്. കാട്ടാക്കടയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിനു നേരെയായിരുന്നു ആക്രമണമുണ്ടായത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് റൂറല്‍ എസ്.പി നെടുമങ്ങാട് ക്യാംപ് ചെയ്യുകയാണ്.

പത്തനംതിട്ട അടൂരില്‍ അന്‍പതോളം വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. സിപിഐഎം, ബിജെപി പ്രവര്‍ത്തകരുടെ വീടുകളാണ് തകര്‍ന്നത്.

Top