കണ്ടല ബാങ്ക് തട്ടിപ്പ് കേസ്; ക്ഷീരയുടെ ഭൂമി ഈടായി വെച്ച് നടത്തിയത് കോടികളുടെ വായ്പാ തട്ടിപ്പ്

തിരുവനന്തപുരം: കണ്ടല ബാങ്ക് മുന്‍ പ്രസിഡന്റ് ഭാസുരാംഗന്‍ മാറനെല്ലൂര്‍ ക്ഷീരയുടെ ഭൂമി ഈടായി വെച്ച് നടത്തിയത് കോടികളുടെ വായ്പാ തട്ടിപ്പ്. മാറനെല്ലൂര്‍ ക്ഷീരയുടെയും പ്രസിഡന്റായിരുന്നു ഭാസുരാംഗന്‍. ക്ഷീര എംഡിയായിരുന്ന സോജിന്‍ ചന്ദ്രന്റെ പേരില്‍ അമ്പത് ലക്ഷം രൂപ വായ്പ എടുക്കാന്‍ ഈടായി വെച്ചതും ക്ഷീരയെന്ന സഹകരണ സംഘത്തിന്റെ ഇതേ ഭൂമി. ക്ഷീരയുടെ 50 സെന്റ് ഭൂമി ഈട് വെച്ച് പല തവണകളായി എടുത്ത വായ്പ തിരിച്ചടയ്ക്കാതെയാണ് വീണ്ടും വീണ്ടും ഇതേ ഭൂമിയില്‍ ഭാസുരാംഗന്‍ വായ്പ എടുത്തത്.

ക്ഷീരയുടെ ഭൂമി പണയപ്പെടുത്തി ഭാസുരാംഗന്‍ ചെയ്ത നിയമലംഘനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 10 ലക്ഷം മാത്രം വായ്പാ പരിധിയുള്ള, വ്യക്തികള്‍ക്ക് മാത്രം വായ്പാനുമതിയുള്ള ബാങ്കില്‍ നിന്ന് ക്ഷീരയുടെ മറവില്‍ കോടികളെടുത്ത് വെട്ടിപ്പ് നടത്തി. എടുത്തത് തിരിച്ചടക്കാതെ അതേ ഭൂമിയില്‍ തന്നെ വീണ്ടും വീണ്ടും വായ്പ എടുത്തു. സഹകരണ സംഘം രജിസ്ട്രാറോ ക്ഷീര വികസന വകുപ്പോ അറിയാതെ ക്ഷീരയുടെ ഭൂമി സ്വകാര്യ സ്വത്തുപോലെ കൈകാര്യം ചെയ്തു. വായ്പ എടുത്ത പണം ക്ഷീരയ്ക്ക് വേണ്ടി ഉപയോഗിച്ചതിന് തെളിവില്ല.

നാല് സര്‍വേ നമ്പറുകളിലായി ക്ഷീരയുടെ പ്ലാന്റ് ഉള്‍പ്പെടുന്ന മാറനെല്ലൂരിലെ 50 സെന്റ് ഭൂമിയും ഭാസുരാംഗന്‍ കണ്ടല ബാങ്കില്‍ യഥേഷ്ടം പണയപ്പെടുത്തിയെന്ന് ഇതില്‍ വ്യക്തമാണ്. 2010 ല്‍ എന്‍ ഭാസുരാംഗന്‍ ക്ഷീരയുടെ ഭൂമി പണയം വെച്ച് എടുത്തത് ഒരു കോടി 10 ലക്ഷം രൂപ. 2011 ല്‍ 15 ലക്ഷം രൂപ. 2014 ലും 2015 ലും ഇതേ ഭൂമി പണയം വെച്ച് 50 ലക്ഷം രൂപ. ഇത്തവണ എടുത്തത് ഭാസുരാംഗന്റെ വലംകൈയ്യും ക്ഷീരയുടെ എംഡിയുമായ സോജിന്‍ ചന്ദ്രന്‍. ഇത് കൂടാതെ 2008 ല്‍ 60 ലക്ഷവും 2009 ല്‍ 80 ലക്ഷവും ഭാസുരാംഗന്‍ വേറെയും എടുത്തു. എന്നാല്‍ കാലമിത്രയായിട്ടും വായ്പ എടുത്ത കോടികളില്‍ ഒരു രൂപ പോലും തിരിച്ചടച്ചില്ല. സഹകരണ വകുപ്പ് മിണ്ടുന്നുമില്ല. ക്ഷീര വികസന വകുപ്പിന്റെ അധീനതിയില്‍ വരുന്ന ഭൂമി പണയം വെച്ചെടുത്ത കോടികള്‍ ഭാസുരാംഗന്‍ എന്ത് ചെയ്‌തെന്ന് സിപിഐ നേതൃത്വം നല്‍കുന്ന ക്ഷീര വികസനവകുപ്പ് അറിഞ്ഞിട്ടേയില്ല.

Top