സിനിമ സെറ്റ് തകർത്ത കേസ്: പ്രതി കാര രതീഷിനെതിരെ കാപ്പ ചുമത്തി

 

കാലടിയില്‍ സിനിമാ സെറ്റ് തകര്‍ത്ത കേസിലെ ഒന്നാം പ്രതി കാര രതീഷിനെ കാപ്പ ചുമത്തി ജയിലിലടച്ചു. കാലടി മണപ്പുറത്ത് മിന്നല്‍ മുരളി സിനിമയുടെ ഷൂട്ടിങ്ങിനായി നിര്‍മിച്ച സെറ്റ് തകര്‍ത്ത സംഭവത്തില്‍ ഒന്നാംപ്രതിയാണ് മലയാറ്റൂര്‍ കാടപ്പാറ സ്വദേശിയായ കാര രതീഷ്. നിരവധി കേസുകളില്‍ പ്രതിയായ രതീഷ് ജാമ്യത്തിലിറങ്ങി കുറ്റകൃത്യങ്ങള്‍ തുടര്‍ന്നതോടെയാണ് കാപ്പ ചുമത്തിയത്

അങ്കമാലിയില്‍ നടന്ന വധശ്രമക്കേസില്‍ 2017 ല്‍ പറവൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ഇയാളെ 10 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഈ കേസില്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയാണ് പ്രതി സിനിമ സെറ്റ് തകര്‍ത്തത്. റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുന്‍പും രണ്ടു തവണ രതീഷിനെതിരെ കാപ്പ ചുമത്തിയിട്ടുണ്ട്.2016 ല്‍ കാലടിയില്‍ സനല്‍ എന്നയാളെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയാണ് കാര രതീഷ്. വധശ്രമം, മതസ്പര്‍ദ്ധ വളര്‍ത്തല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ എറണാകുളം റൂറല്‍, കൊല്ലം, തൃശൂര്‍, മലപ്പുറം ജില്ലകളിലായി ഒട്ടേറെ കേസുകളുണ്ട്. രതീഷിന്റെ ജാമ്യം റദ്ദ് ചെയ്യാന്‍ പൊലീസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.

Top