നവകേരള സദസിന്റെ രണ്ടാം ദിനവും കാസര്‍കോട്; മുഖ്യമന്ത്രി ഇന്ന് പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തും

കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസിന് ഇന്ന് രണ്ടാം ദിനം. രാവിലെ 9 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലയിലെ പൗരപ്രമുഖമായി കൂടിക്കാഴ്ച നടത്തും. കാസര്‍കോട് റസ്റ്റ് ഹൗസിലാണ് യോഗം. പത്തരയ്ക്ക് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. തുടര്‍ന്ന് കാസര്‍കോട് മണ്ഡലം നവ കേരള സദസ്സ് നായന്മാര്‍മൂല മിനി സ്റ്റേഡിയത്തില്‍ നടക്കും. വൈകിട്ട് മൂന്ന് മണിക്ക് ഉദുമയിലും നാലരക്ക് കാഞ്ഞങ്ങാടും ആറുമണിക്ക് തൃക്കരിപ്പൂരിലുമാണ് നവകേരള സദസ്. കാസര്‍കോട് ജില്ലയിലെ മണ്ഡലങ്ങളില്‍ ഇന്ന് പര്യടനം പൂര്‍ത്തിയാക്കും.

നാളെ കണ്ണൂര്‍ ജില്ലയിലാണ് പര്യടനം. ഒരു ദിവസം ശരാശരി നാല് മണ്ഡലങ്ങളിലെങ്കിലും ജനകീയ സദസ്സുകള്‍ പൂര്‍ത്തിയാക്കും വിധമാണ് നവകേരള ജനസദസിന്റെ സമയക്രമീകരണം. ഓരോ ജനസദസ്സിനും ചുരുങ്ങിയത് 5000 പേരെങ്കിലും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മന്ത്രിസഭക്ക് മുന്നിലെത്തുന്ന പരാതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ ഇതിനകം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനും, ഭാവി വികസനത്തിന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

ജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും അവരുടെ പരാതികള്‍ക്ക് പരിഹാരം കാണാനും മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ഒരു ബസില്‍ 140 നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തുന്നതാണ് ‘നവകേരള സദസ്’. മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിലെ 140 മണ്ഡലങ്ങളിലും നവകേരള സദസിന്റെ ഭാഗമായി പര്യടനം നടത്തും. വിവിധ ജില്ലകളിലെ പരിപാടികള്‍ പൂര്‍ത്തിയാക്കി ഡിസംബര്‍ 23 ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലാണ് നവകേരള സദസിന്റെ സമാപനം. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധൂര്‍ത്താണെന്ന് ആരോപിച്ച് യുഡിഎഫ് നവകേരളസദസ് ബഹിഷ്‌കരിക്കുകയാണ്.

Top