കളമശേരി സ്‌ഫോടനത്തില്‍ മരിച്ച 12 വയസുകാരി ലിബിനയുടെ സംസ്‌കാരം ഇന്ന്

കൊച്ചി: കളമശേരി സ്‌ഫോടനത്തില്‍ മരിച്ച 12 വയസുകാരി ലിബിനയുടെ സംസ്‌കാരം ഇന്ന്. ലിബിന പഠിച്ചിരുന്ന മലയാറ്റൂര്‍ നീലീശ്വരം എസ്എന്‍ഡിപി സ്‌കൂളില്‍ രാവിലെ 10.30 ന് മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചശേഷം മലയാറ്റൂര്‍ കോടനാട് പാലത്തിനു സമീപമുള്ള വാടകവീട്ടില്‍ എത്തിക്കും. തുടര്‍ന്ന് കൊരട്ടി യഹോവാ സാക്ഷികളുടെ സെമിത്തേരിയില്‍ 3.30ന് സംസ്‌കാരം നടത്തും.

ലിബിനയുടെ അമ്മ സാലിയും ജേഷ്ഠ സഹോദരന്‍ പ്രവീണും ഇപ്പോഴും ഗുരുതരാവസ്ഥയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റൊരു സഹോദരന്‍ രാഹുലും പൊള്ളലേറ്റ് ചികിത്സയിലാണ്. അച്ഛന്‍ പ്രദീപും ബന്ധുക്കളും ചേര്‍ന്ന് ലിബിനയുടെ മൃതദേഹം രാവിലെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നിന്ന് ഏറ്റുവാങ്ങും.

ഒക്ടോബര്‍ 29-ാംതീയതി രാവിലെ കളമശേരി സാമ്ര കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തിലാണ് ലിബിനക്കടക്കം ജീവന്‍ നഷ്ടപ്പെട്ടത്. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടയില്‍ കണ്ണടച്ച് പ്രാര്‍ത്ഥിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മൂന്ന് തവണയാണ് സ്‌ഫോടനം നടന്നത്.

Top