ഐപിഎൽ; മൂന്നാം ജയം തേടി ലക്നൗ,വിജയവഴിയിലെത്താൻ ഡൽഹി

പൂനെ: ഐ.പി.എല്ലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് – ലക്നൗ സൂപ്പർ ജയന്റ്സിനെ നേരിടും. മുംബൈയിലെ ഡി.വൈ.പാട്ടീൽ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ പുതുക്കക്കാരായ ഗുജറാത്തിനോട് തോറ്റ ഡൽഹിക്ക് വിജയവഴിയിൽ തിരിച്ചെത്തണം. ആദ്യ മത്സരങ്ങളിൽ ഇല്ലാതിരുന്ന ആസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറും ദക്ഷിണാഫ്രിക്കൻ പേസർ ആൻറിച്ച് നോർട്ട്‌ജെയും ഇന്ന് ഇറങ്ങാൻ സാധ്യതയുണ്ട്.

ഡൽഹിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതാണ് വാർണറുടെ വരവ്. ക്യാപ്റ്റൻ റിഷഭ് പന്തും പൃഥ്വിഷായും ഒപ്പം ലളിത് യാദവും ചേരുമ്പോൾ ബാറ്റിങിൽ ആശങ്കയില്ല. നോർട്ട്ജെയും മുസ്തഫിസുർ റഹ്മാനും അവസരത്തിനൊത്ത് ഉയർന്നാൽ ബൗളിങ്ങും ശക്തം. മറുവശത്ത് രണ്ട് മത്സരങ്ങൾ തുടർച്ചയായി ജയിച്ചാണ് ലക്നൗ എത്തുന്നത്. നായകൻ രാഹുലും ഡികോക്കും ഫോമിലാണ്. എവിൻ ലൂയിസും ദീപക് ഹൂഡയും റൺസ് നേടുന്നു. കൂടാതെ ഇതുവരെ അമ്പരപ്പിച്ച ആയുഷ് ബദോനിയെന്ന യുവതാരത്തിന്റെ സാന്നിധ്യം കൂടിയാകുമ്പോൾ ആഴമേറിയതാകുന്നു ലക്നൗ ബാറ്റിങ്.

മികച്ച ഒരു വിദേശ പേസ് ബൗളറുടെ അസാനിധ്യമാണ് അൽപം ആശങ്ക. ആവേശ് ഖാനിലാണ് പ്രതീക്ഷ. കറക്കി വീഴത്താൻ രവി ബിഷ്ണോയിയും. വിജയ സംഘത്തിൽ മാറ്റം വരുത്താൻ ലക്നൗ തയ്യാറായേക്കില്ല.

അതേസമയം കഴിഞ്ഞ മത്സരത്തിൽ മുംബൈയെ കൊൽക്കത്ത അഞ്ച് വിക്കറ്റിന് തോൽപിച്ചു. മുംബൈ ഉയർത്തിയ 162 എന്ന വിജയലക്ഷ്യം കൊൽക്കത്ത അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 16 ഓവറിൽ മറികടന്നു. വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ച പാറ്റ്കമ്മിൻസാണ്(15 പന്തിൽ 56) കൊൽക്കത്തയുടെ വിജയശിൽപ്പി. വെങ്കടേഷ് അയ്യർ(41 പന്തിൽ 50) മികച്ച അടിത്തറയൊരുക്കി. മുംബൈ നിരയിൽ സൂര്യകുമാർ യാദവ്(36 പന്തിൽ 52) തിലക് വർമ(27 പന്തിൽ 38) എന്നിവർ തിളങ്ങി.

Top