malabar-ciments-scam-padma-kumar-bail

തൃശ്ശൂര്‍: മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ മുന്‍ എം.ഡി പത്മകുമാറിന് ഉപാധികളോടെ ജാമ്യം. പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം, അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് തൃശ്ശൂര്‍ വിജിലന്‍സ്‌കോടതി ജാമ്യം അനുവദിച്ചത്.

പത്മകുമാറിന് ജാമ്യം അനുവദിക്കരുതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഉപാധികളോാടെ ജാമ്യം നല്‍കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ആറിന് പത്മകുമാറിനെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.

ഡീലര്‍ഷിപ്പ് അനുവദിച്ചതിലെ ക്രമക്കേട്, ക്ലിങ്കര്‍ ഇറക്കുമതിയിലെയും സിമന്റ് വിതരണത്തിലെയും അഴിമതി, സ്റ്റോക്കും ലാഭവും പെരുപ്പിച്ചു കാണിച്ചതിലെ ക്രമക്കേട് എന്നിവയുമായി ബന്ധപ്പെട്ടാണ് പത്മകുമാര്‍ അറസ്റ്റിലായത്. മൂന്ന് കേസിലും പ്രതിയാണ് മുന്‍ എം.ഡിയായ അദ്ദേഹം.

2014-15 കാലത്ത് ക്ലിങ്കര്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടില്‍ മലബാര്‍ സിമന്റ്‌സിന് 5.49 കോടി രൂപ നഷ്ടമായ സംഭവത്തിലാണ് ആദ്യ കേസ്. സിമന്റ് സംഭരണത്തിനായി കേരളസംസ്ഥാന വെയര്‍ഹൗസിങ് കോര്‍പറേഷനുമായി ചട്ടങ്ങള്‍ മറികടന്ന് കരാറുണ്ടാക്കിയതിലൂടെ 2.3 കോടി നഷ്ടം വരുത്തിയ സംഭവത്തിലാണ് രണ്ടാമത്തെ കേസ്.

മലബാര്‍ സിമന്റ്‌സ് ജീവനക്കാരനായ ശശിധരന്‍ സമര്‍പ്പിച്ച പരാതിയിലാണ് മൂന്നാമത്തെ കേസ്. 2010 മുതല്‍ 15വരെ നടന്ന വിവിധ ക്രമക്കേടുകളിലൂടെ 18.77 കോടി രൂപ മലബാര്‍ സിമന്റ്‌സിന് നഷ്ടമായെന്നാണ് ആരോപണം.

Top