കട്ടപ്പന പീഡനക്കേസ്;പ്രതി മനുവിനെ ജയിൽ ജീവനക്കാർ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് അച്ഛൻ

ഇടുക്കി : കട്ടപ്പന നരിയംപാറ പീഡനക്കേസിലെ പ്രതി മനു മനോജ് ജയിലിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ജയിൽ ജീവക്കാർക്കെതിരെ ഗുരുതര ആരോപണവുമായി മനുവിന്റെ അച്ഛൻ മനോജ്. മനുവിനെ ജയിൽ ജീവനക്കാർ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് അച്ഛൻ മനോജ് പറഞ്ഞു . ജയിലിലെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്ന് മനുവിന്റെ കുടുംബം ആവശ്യപ്പെട്ടു.

 

മനു മനോജും പെൺകുട്ടിയും പ്രണയത്തിലായിരുന്നു, പ്രായപൂർത്തിയായാൽ കല്യാണം നടത്താൻ രണ്ട് വീട്ടുകാരും ചേർന്ന് തീരുമാനിച്ചതാണ്, പെൺകുട്ടിയുടെ ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥനാണ് കേസിന് പിന്നിലെന്നും മനുവിന്റെ അച്ഛൻ പറഞ്ഞു. ഇയാളുടെ സമ്മർദ്ദത്തിൽ ജയിൽ ജീവനക്കാർ മനുവിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്നും മനോജ് ആരോപിച്ചു. രണ്ട് പേരുടെ ജീവനെടുത്തത് സാമൂഹ്യമാധ്യമങ്ങൾ വഴിയുള്ള ബിജെപിയുടെ രാഷ്ട്രീയ കളിയാണെന്നും അച്ഛൻ മനോജ്ആരോപിച്ചു.

 

മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഇത് സംബന്ധിച്ച് പരാതി നൽകുമെന്നും അച്ഛൻ അറിയിച്ചു. മരിച്ച മനു മനോജിന്റെ പോസ്റ്റുമോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നടക്കും. ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന മരിച്ച മനു നരിയമ്പാറയിൽ ഓട്ടോ ഡ്രൈവറായിരുന്നു. റിമാൻഡിൽ കഴിയവേ ജയിലിന്റെ മൂന്നാം നിലയിലേക്ക് പോയ മനു ഏറെ സമയം കഴിഞ്ഞും തിരിച്ചുവരാത്തത് ശ്രദ്ധയിൽപെട്ട ജീവനക്കാർ നോക്കിയപ്പോൾ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് ജയിൽ അധികൃതർ നൽകിയ വിശദീകരണം.

 

കഴിഞ്ഞ മാസം 23 നാണ് പീഡനത്തിനിരയായ പെൺകുട്ടി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവതി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തുടർന്ന് ഒളിവിൽ പോയ പ്രതിയെ പെൺകുട്ടി ആത്മഹത്യ ചെയ്തതിന് പിന്നാലെ പൊലീസ് പിടികൂടുകയായിരുന്നു.

Top