വയനാട് വനമേഖലയില്‍ ആയുധധാരികളായ മാവോയിസ്റ്റുകളെത്തിയെന്ന് സൂചന

മേപ്പാടി: വയനാട് വനമേഖലയില്‍ ആയുധധാരികളായ മാവോയിസ്റ്റുകളെത്തിയെന്ന് പൊലീസിനു വിവരം ലഭിച്ചു. മുണ്ടക്കൈ വനമേഖലയില്‍ ഡംഡം എസ്റ്റേറ്റിനോട് ചേര്‍ന്ന ജനവാസമേഖലയിലാണ് അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തിയതായി പൊലീസിനു വിവരം ലഭിച്ചത്.

നാലു പുരുഷന്‍മാരും ഒരു വനിതയും ഉള്‍പ്പെടുന്ന സംഘം വൈകിട്ട് രണ്ടു മുതല്‍ നാലുവരെ പ്രദേശത്തുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭക്ഷണം ചോദിച്ചു വാങ്ങിക്കഴിച്ച ഇവര്‍ അരിയും സാധനങ്ങളും വാങ്ങിയാണ് മടങ്ങിയത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് തിരച്ചില്‍ ശക്തമാക്കി.

നിലമ്പൂര്‍ ഏറ്റുമുട്ടലിനു ശേഷം സംഘടനാ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി കേരള, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ സംഗമസ്ഥലം കേന്ദ്രീകരിച്ചു സിപിഐ മാവോയിസ്റ്റ് പുതിയ ദളം രൂപീകരിച്ചതായി പൊലീസിനു വിവരം ലഭിച്ചിരുന്നു.

വരാഹിണി ദളമെന്നാണു പുതിയ കൂട്ടായ്മയുടെ പേര്. ഇതോടെ മൂന്നു ദളങ്ങളുണ്ടായിരുന്ന സംഘടനയ്ക്കു കേരളത്തില്‍ പ്രവര്‍ത്തനമേഖലയുള്ള നാലു ദളങ്ങളായി.

വയനാട് വന്യജീവി സങ്കേതം, തമിഴ്‌നാട്ടിലെ മുതുമല വന്യജീവി സങ്കേതം, കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവാസങ്കേതം എന്നിവ കേന്ദ്രീകരിച്ചാണു വരാഹിണി ദളത്തിന്റെ പ്രവര്‍ത്തനം. മാവോയിസ്റ്റ് നേതാവ് സി.പി. മൊയ്തീനാണു പുതിയ ദളത്തിനു നേതൃത്വം നല്‍കുന്നതെന്നാണു വിവരം.

മൂന്നു സംസ്ഥാനങ്ങളുമായി ചേര്‍ന്നു കിടക്കുന്നതിനാല്‍ പൊലീസ് നടപടിയോ തിരച്ചിലോ വരുമ്പോള്‍ പെട്ടെന്നു രക്ഷപ്പെടാമെന്നതാണു വരാഹിണി ദളത്തിന്റെ നേട്ടം.

നിലമ്പൂര്‍ ഏറ്റുമുട്ടലിനു ശേഷം വയനാട്ടിലെ ഒന്നിലധികം കോളനികളില്‍ മാവോയിസ്റ്റുകളെത്തിയിരുന്നുവെന്നു പൊലീസിനു വിവരം ലഭിച്ചിരുന്നു. എന്നാല്‍ തിരുനെല്ലിയിലെ വെള്ളറോടി കോളനിയില്‍ നാലംഗ സംഘം സന്ദര്‍ശിച്ചതു മാത്രമാണു സ്ഥിരീകരിക്കാന്‍ കഴിഞ്ഞത്. കഴിഞ്ഞ മാസം 17ന് സന്ദര്‍ശനം നടത്തിയതിനു പിന്നാലെയാണ് പുതിയ സംഭവം.

Top