‘ജയിലര്‍’ തിന്മ പ്രചരിപ്പിക്കുന്നതും ഹിംസാത്മക പ്രവണതകളെ ശരിവല്‍ക്കരിക്കുന്നതുമായ സിനിമ: ഡോ. സി.ജെ. ജോണ്‍

ജനികാന്ത് ചിത്രം ‘ജയിലറി’നെ വിമര്‍ശിച്ച് മാനസികാരോഗ്യ വിദഗ്ധന്‍ ഡോ. സി.ജെ. ജോണ്‍. ഇത് തിന്മ പ്രചരിപ്പിക്കുന്നതും ഹിംസാത്മക പ്രവണതകളെ ശരിവല്‍ക്കരിക്കുന്നതുമായ സിനിമയുമാണെന്ന് സി.ജെ. ജോണ്‍ പറയുന്നു. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

”ശതകോടികളുടെ ക്ലബ്ബിലേക്ക് കയറുന്ന മാസ് സിനിമകളുടെ ഗതി അറിയാന്‍ വേണ്ടിയാണ് സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ ജയിലര്‍ കഷ്ടപ്പെട്ട് കണ്ടത്. തല വെട്ടലിന്റെയും ചോര തെറിപ്പിച്ചു മനുഷ്യരെ കൊന്ന് തള്ളുന്നതിന്റെയും ശത്രുവിനെ പീഡിപ്പിച്ചു നോവിക്കുന്നതിന്റെയുമൊക്കെ ഡോക്യുമെന്ററിയാണ് ഈ സിനിമ. ഒരു മയവുമില്ലാത്ത ആവിഷ്‌കാരങ്ങള്‍. ഇതിനായി ഉണ്ടാക്കിയ ഒരു കഥാഭാസമുണ്ട്.

സോറി.. ഈ സിനിമയിലെ സൂപ്പര്‍ സ്റ്റാറുകള്‍ ക്രൂരതയും കൊലയും അക്രമവും നെറികേടുകളുമൊക്കെയാണ്. വിനോദ നിര്‍മിതിക്കായി ഇതിനെയൊക്കെയാണ് ആശ്രയിക്കുന്നത്. ചോര തെറിക്കുമ്പോഴും മനുഷ്യന്‍ കൊല്ലപ്പെട്ട് വീഴുമ്പോഴും നിസ്സംഗമായി പ്രതികരിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്ന സീനുകള്‍ പോലുമുണ്ട്. ഇത് തിന്മ പ്രചരിപ്പിക്കുന്ന സിനിമയാണ്. ഹിംസാത്മക പ്രവണതകളെ ശരിവല്‍ക്കരിക്കുന്ന ചലച്ചിത്രമാണ്. ബോറടിക്കാതെ ഇത് കാണുന്ന മുതിര്‍ന്നവരെ സമ്മതിക്കണം. അങ്ങനെ ഒത്തിരിപ്പേര്‍ കണ്ടത് കൊണ്ടാണല്ലോ ഇത് ഹിറ്റ് സിനിമയായത്.”-ഡോ. സി.ജെ.ജോണ്‍ പറയുന്നു.

നെല്‍സണ്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രമായാണ് രജനികാന്ത് എത്തിയത്. മോഹന്‍ലാല്‍, ശിവരാജ്കുമാര്‍ എന്നിവര്‍ അതിഥി വേഷത്തിലും പ്രത്യക്ഷപ്പെടുകയുണ്ടായി. വിനായകന്‍ ആണ് വില്ലന്‍ വേഷത്തിലെത്തിയത്.

Top