മില്‍മയുടെ പാക്കറ്റ് അനുകരിച്ച് വ്യാജന്മാര്‍

തിരുവനന്തപുരം: ‘മില്‍മ’ യുടെ പാക്കറ്റ് ഡിസൈന്‍ സ്വകാര്യ കമ്പനികള്‍ അനുകരിക്കുന്നതായി പരാതി. മില്‍മ പാലിന്റെയും പാല്‍ ഉല്‍പന്നങ്ങളുടെയും പാക്കറ്റിന്റെ രൂപത്തിലുള്ള പാക്കറ്റുകളില്‍ ചില സ്വകാര്യ പാല്‍, പാലുല്‍പ്പാദക സംരംഭങ്ങള്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് മുന്നറിയിപ്പുമായി മില്‍മ രംഗത്ത് വന്നത്. വിപണിയില്‍ കടന്നു കയറാനുള്ള കുറക്കുവഴിയായാണ് ഇതിനെ വിലയിരുത്തുന്നതെന്നും എത്ര അനുകരിച്ചാലും മില്‍മ പാലിന്റെ ഗുണമേന്‍മ അനുകരിക്കാനാവില്ലെന്നും ചെയര്‍മാന്‍ പി.എ ബാലന്‍ മാസ്റ്റര്‍ പറഞ്ഞു. സംസ്ഥാനത്തുടനീളമുള്ള 9 ലക്ഷം ക്ഷീരകര്‍ഷകരില്‍ നിന്നും നേരിട്ട് പാല്‍ സംഭരിച്ച് എല്ലാ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് മില്‍മ പാല്‍ വിപണിയിലെത്തിക്കുന്നതെന്നും അത്യാധുനിക രീതിയില്‍ പാസ്റ്ററൈസേഷന്‍ ചെയ്യുന്ന മില്‍മയുടെ പാല്‍ വിറ്റാമിന്‍ എ, ഡി, എന്നിവയാല്‍ സമ്പുഷ്ടമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഉപഭോക്താവ് ചെലവഴിക്കുന്ന ഒരു രൂപയുടെ 82 പൈസയും ക്ഷീരകര്‍ഷകനിലേക്കാണെത്തുന്നത്. ഈ പ്രതിബദ്ധത അനുകരിക്കാന്‍ ആര്‍ക്കുമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗുണനിലവാരമില്ലാത്ത പാലും പാലുല്‍പ്പന്നങ്ങളും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. അതിനാല്‍ തന്നെ ഉപഭോക്താക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും മില്‍മ അഭ്യര്‍ത്ഥിച്ചു.

Top