കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യ നേതാക്കളുള്‍പ്പെടെ സ്ത്രീ പീഡനത്തിന്റെ ആളുകളാണെന്ന് എംഎം മണി

തിരുവനന്തപുരം: മൂന്നാറില്‍ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ തന്റെ രാജി ആവശ്യപ്പെട്ട് നടത്തിവരുന്ന സത്യഗ്രഹ സമരം അവസാനിപ്പിക്കാന്‍ ഇടപെടില്ലെന്ന് മന്ത്രി എം എം മണി.

സമരം തുടങ്ങിയത് യുഡിഎഫും ബിജെപിയും ആം ആദ്മി പാര്‍ട്ടിയും മാധ്യമങ്ങളുമാണ്. ഇനിയും ആ പാവം സ്ത്രീകള്‍ സമരം തുടരുന്നത് കഷ്ടമാണെന്നും മന്ത്രി പറഞ്ഞു.

മൂന്നാറില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരുടെ സമരം രണ്ടാം ഘട്ടത്തിലേക്ക് കടന്നതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതിനെ തുടര്‍ന്ന് നിരാഹാര സമരം അവസാനിപ്പിച്ച പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍, റിലേ സത്യാഗ്രഹത്തിന് തുടക്കം കുറിച്ചിരുന്നു. സമരത്തിന് പിന്തുണയര്‍പ്പിച്ച് ആം ആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരും രംഗത്തുണ്ട്.

അതേസമയം, യഥാര്‍ഥത്തില്‍ കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യ നേതാക്കളുള്‍പ്പെടെ വലിയ സ്ത്രീ പീഡനത്തിന്റെ ആളുകളാണെന്ന് മന്ത്രി ആരോപിച്ചു. സ്ത്രീ പീഡനം നടത്തുന്നത് കോണ്‍ഗ്രസുകാരാണ്.

സോളര്‍ കേസുമായി ബന്ധപ്പെട്ട് എന്തെല്ലാം വൃത്തികേടുകളാണ് അവര്‍ കാട്ടിക്കൂട്ടിയത്. ചരിത്രകാരന്‍മാര്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളതാണ്. കമ്യൂണിസ്റ്റ് നേതാക്കളാരും ഇത്തരത്തില്‍ സ്ത്രീപീഡനത്തിന്റെ പേരില്‍ ആക്ഷേപം നേരിട്ടിട്ടില്ലെന്നും മണി ചൂണ്ടിക്കാട്ടി.

മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാടിനെയും മണി വിമര്‍ശിച്ചു.

എല്ലാവരും പങ്കെടുക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചത്. ചെന്നിത്തല പങ്കെടുക്കില്ലെന്ന് പറഞ്ഞത് കയ്യേറ്റം ഒഴിപ്പിക്കുന്നതിനെക്കുറിച്ച് നിലപാട് വ്യക്തമാക്കാന്‍ അദ്ദേഹത്തിനു ബുദ്ധിമുട്ടുള്ളതിനാലാണ്. അഞ്ചു കൊല്ലം ഭരിച്ചിട്ടും യുഡിഎഫ് സര്‍ക്കാര്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് ഒന്നും ചെയ്തില്ലെന്നും എംഎം മണി കൂട്ടിച്ചേര്‍ത്തു.

Top