പൂക്കോട് വെറ്ററിനറി കോളേജിൽ മുൻപും ആൾക്കൂട്ട വിചാരണ; രണ്ട് വിദ്യാർത്ഥികളെ മുൻപും മർദിച്ചതായാണ് വിവരം

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജില്‍ മുന്‍പും ആള്‍ക്കൂട്ട വിചാരണ നടന്നു. കോളേജിലെ രണ്ടു വിദ്യാര്‍ത്ഥികളെ വിചാരണ നടത്തി മര്‍ദിച്ചതായാണ് പുറത്തുവരുന്ന വിവരം. 2019 ബാച്ചിലെ മറ്റൊരു വിദ്യാര്‍ത്ഥിയും വിചാരണയ്ക്കിരയാണ്. 2021 ബാച്ചിലെ വിദ്യാര്‍ത്ഥിയെ ക്രൂര മര്‍ദനത്തിന് ഇരയാക്കി. ശരീരത്തിലെ മര്‍ദനമേറ്റ പാടുകള്‍ മായും വരെ ഒരാഴ്ച്ച ഒളിവില്‍ പാര്‍പ്പിച്ചു.

ഇത് അധ്യാപകരുടെ സഹായത്തോടെയാണെന്നാണ് വിവരം. വിദ്യാര്‍ത്ഥി കോടതിയില്‍ പോയി പരാതി തെറ്റാണെന്ന് വ്യക്തത വരുത്തിയ ശേഷമാണ് കോളേജിലേക്ക് തിരിച്ചെത്തിയത്. ഇന്നും ആ വിദ്യാര്‍ത്ഥിയെ പ്രത്യേകമൊരു കസേരയിലാണ് ഇരുത്തുന്നുന്നതെന്നും മറ്റുവിദ്യാര്‍ത്ഥികള്‍ അയാളോട് സംസാരിക്കാറില്ലെന്നും വിവരമുണ്ട്.

വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന കാരണത്താലാണ് രണ്ടു സംഭവങ്ങളും നടന്നത്. എന്നാല്‍ പുറംലോകമറിഞ്ഞത് സിദ്ധാര്‍ത്ഥ് വിചാരണയ്ക്ക് ഇരയായത് മാത്രമാണ്. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായാണ് വിവരം. കുറ്റക്കാരായ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്. തിരുവനന്തപുരത്തുനിന്നുള്ള മറ്റൊരു വിദ്യാര്‍ത്ഥിക്കെതിരെ വ്യാജ പീഡന പരാതി നല്‍കിയെന്നും വിവരമുണ്ട്.

Top