തൊഴില്‍രഹിതനെന്ന് പരിഹസിച്ചു; ചെന്നൈയില്‍ പിതാവിനെ മകന്‍ ബാറ്റുകൊണ്ട് അടിച്ചുകൊന്നു

ചെന്നൈ: ചെന്നൈയില്‍ മകന്‍ പിതാവിനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്നു. തൊഴില്‍രഹിതനായ 23 കാരനെ പിതാവ് പരിഹസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ്. പ്രതി ജബരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ എക്കാട്ടുതങ്ങള്‍ സ്വദേശി ബാലസുബ്രമണിയാണ് കൊല്ലപ്പെട്ടത്. ഇയാള്‍ സ്ഥിരം മദ്യപാനിയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വ്യാഴാഴ്ച രാത്രി മകന്‍ ജബരീഷും ബാലസുബ്രമണിയും തമ്മില്‍ വഴക്കുണ്ടായി. തൊഴില്‍രഹിന്‍ എന്ന പിതാവിന്റെ ആവര്‍ത്തിച്ചുള്ള പരിഹാസം ജബരീഷിനെ ചൊടിപ്പിച്ചു.

ഇതോടെ ക്രിക്കറ്റ് ബാറ്റും ഇഷ്ടികയും ഉപയോഗിച്ച് പിതാവിനെ മര്‍ദ്ദിക്കാന്‍ തുടങ്ങി. അമ്മയും സഹോദരിയും തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിതാവ് ബോധരഹിതനായി വീണതോടെ ജബരീഷ് ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ബാലസുബ്രമണി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണപ്പെട്ടതായും പൊലീസ് പറഞ്ഞു.

പിന്നീട് ഗിണ്ടി പൊലീസ് കേസെടുത്ത് ബാലസുബ്രമണിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ചയാണ് ജബരീഷ് പൊലീസിന് മുന്നില്‍ കീഴടങ്ങിയത്. രണ്ട് വര്‍ഷം മുമ്പ് കോളജ് പഠനം പൂര്‍ത്തിയാക്കിയ ജബരീഷ് അന്നുമുതല്‍ ജോലി അന്വേഷിക്കുകയാണ്. എന്നാല്‍ ജോലി ഒന്നും ലഭിച്ചിരുന്നില്ല.

Top