പൊലീസുകാരുടെ മരണത്തില്‍ മിണ്ടുന്നില്ല, ബിജെപി ഭാരതീയ ജോക്ക് പാര്‍ട്ടിയായെന്ന് വിമര്‍ശനം

modi

ശ്രീനഗര്‍: കശ്മീരില്‍ പൊലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയിട്ടും പ്രതികരിക്കാത്ത പ്രധാനമന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയ. വിഷയത്തില്‍ പ്രതിഷേധിച്ച് കൂട്ടരാജിക്കൊരുങ്ങിയിരിക്കുകയാണ് കശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥരും. വിയറ്റ്‌നാം പ്രസിഡന്റിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി രണ്ട് തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തത്‌. എന്നാല്‍ കശ്മീരില്‍ ആക്രമണത്തില്‍ മരിച്ച പൊലീസുകാരെക്കുറിച്ച് പ്രധാനമന്ത്രിയോ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനോ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങോ ഇതുവരെ ഒരക്ഷരം പോലും മിണ്ടിയിട്ടില്ല എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം.

2014 ന് മുന്‍പ് സൈനികരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മോദി പറഞ്ഞ വീഡിയോകള്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് ചിലര്‍ വിമര്‍ശിച്ചിരിക്കുന്നത്. യു.പി.എ സര്‍ക്കാരിന് കീഴില്‍ കശ്മീരില്‍ ക്രമസമാധാന നില തകര്‍ന്നെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ഭരണത്തിന് കീഴില്‍ ജമ്മുകശ്മീര്‍ കലാപഭൂമിയായെന്നും ജവാന്‍മാര്‍ക്ക് നീതി ലഭിക്കുന്നില്ലെന്നുമായിരുന്നു അന്നത്തെ വീഡിയോയില്‍ മോദി പറഞ്ഞിരുന്നത്.

ഇപ്പോള്‍ മോദി എവിടെയാണ് ഒളിച്ചിരിക്കുന്നത് എന്ന് ഒരാള്‍ ട്വിറ്ററില്‍ ചോദിച്ചു. ഒന്നുമില്ലെങ്കിലും ഒരു അനുശോചനമെങ്കിലും അറിയിക്കാമെന്നായിരുന്നു പലരും കുറിച്ചത്.

‘പൊലീസ് ഉദ്യോഗസ്ഥര്‍ ക്രൂരമായി കൊലചെയ്യപ്പെടുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ രാജിവെക്കുന്നു. എന്തുകൊണ്ടാണ് എന്നിട്ടും ഒരക്ഷരം പോലും മിണ്ടാന്‍ മോദി തയ്യാറാകാത്തത്? ഇതില്‍ അപലപിക്കാന്‍ അദ്ദേഹം മടിക്കുന്നത് എന്തുകൊണ്ടാണ്?’ ഡോ. ലുട്ടാപ്പി എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ രേഖപ്പെടുത്തി.

ബി.ജെ.പി എന്നത് ‘ഭാരതീയ ജോക്ക് പാര്‍ട്ടി’യായി മാറിയെന്നായിരുന്നു ട്വിറ്ററില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായ കേശവ് ചന്ദ് യാദവ് കുറിച്ചത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഫ്ളോപ് ബ്ലോക് ബസ്റ്റര്‍ പോളിസികള്‍ തയ്യാറാക്കുന്ന പാര്‍ട്ടിയായി ബി.ജെ.പി മാറിയെന്നായിരുന്നു ഇദ്ദേഹത്തിന്റെ പരിഹാസം.

ജമ്മു-കശ്മീരില്‍ പൊലീസുകാര്‍ ക്രൂരമായി കൊല്ലപ്പെട്ട ഈ ദിവസം മോദിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും വന്ന ട്വീറ്റുകള്‍ വിയറ്റ്നാം പ്രസിഡന്റ് ട്രാന്‍ ദയ് ക്വാങ്ങിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു. എന്നിട്ടും ജവാന്‍മാര്‍ക്ക് അനുശോചനം രേഖപ്പെടുത്താന്‍ തയ്യാറാവാതിരുന്ന മോദിയുടെ നടപടിയാണ് വ്യാപകമായി ചോദ്യം ചെയ്യപ്പെടുന്നത്.

Top