അർഷ്ദീപിന് പിന്തുണയുമായി മുഹമ്മദ് ഷമി

മുംബൈ: പാകിസ്താനെതിരായ മത്സരത്തിൽ നിർണായക ക്യാച്ച് വിട്ടതിന് അര്‍ഷ്ദീപിന് നേരെ രൂക്ഷമായ അധിക്ഷേപങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. ഖലിസ്ഥാനി എന്ന് വിളിച്ചായിരുന്നു ഒരുവിഭാഗം അര്‍ഷ്ദീപിനെതിരെ രംഗംത്ത് എത്തിയത്. വിക്കിപീഡിയ പേജ് വരെ തിരുത്തുകയും ചെയ്തു. വിദ്വേഷപ്രചാരണങ്ങള്‍ ഒരുവശത്ത് നടക്കുമ്പോഴും താരത്തിന് പിന്തുണയുമായി നിരവധി പേര്‍ എത്തുന്നുണ്ട്.

ഇപ്പോഴിതാ മുഹമ്മദ് ഷമിയും അര്‍ഷ്ദീപിന് പിന്തുണയുമായി എത്തിയിരിക്കുന്നു. അധിക്ഷേപങ്ങളൊന്നും കാര്യമാക്കാതെ അടുത്ത മത്സരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂ എന്നാണ് ഷമി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചത്. “വിഷമിക്കേണ്ട അർഷ്ദീപ്. ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. നിങ്ങള്‍ വരാനിരിക്കുന്ന മത്സരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, മറ്റുകാര്യങ്ങളൊന്നും നോക്കുകയും കേൾക്കുകയും ചെയ്യേണ്ട- അര്‍ഷ്ദീപിന്റെ ചിത്രം പങ്കുവെച്ച് ഷമി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

നേരത്തെ മുഹമ്മദ് ഷമിയും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപം നേരിട്ടിരുന്നു. കഴിഞ്ഞ വർഷം ദുബായിൽ നടന്ന ടി20 ലോകകപ്പില്‍ പാകിസ്ഥാൻ ആദ്യമായി ഇന്ത്യയെ തോൽപ്പിച്ചപ്പോഴായിരുന്നു ഷമി ഇരയായത്. 3.5 ഓവറിൽ 43 റൺസാണ് ഷമി വിട്ടുകൊടുത്തത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു അധിക്ഷേപങ്ങളത്രയും. അതേസമയം ഷമിക്ക് ഏഷ്യാകപ്പ് സ്ക്വാഡില്‍ ഇടം നേടാനായില്ല.

Top