മകനെ കൊല്ലാന്‍ മരുമകനും സുഹൃത്തുക്കള്‍ക്കും അമ്മയുടെ ഒരു ലക്ഷത്തിന്റെ ക്വട്ടേഷന്‍

ഉദയ്പുര്‍: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സ്വന്തം മകനെ കൊല്ലാന്‍ അമ്മയുടെ ക്വട്ടേഷന്‍. മോഹിത്(21) എന്ന യുവാവിനെ കൊല്ലാനാണ് മരുമകനും സുഹൃത്തുക്കള്‍ക്കും അമ്മ ക്വട്ടേഷന്‍ നല്‍കിയത്. രാജസ്ഥാനിലെ പ്രതാപ്ഖഡ് ജില്ലയിലെ ഛോട്ടി സാദ്രിയിലാണ് സംഭവം.

സ്ഥലം വില്‍ക്കുന്നതിനെ മകന്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് ഈ ക്രൂരതയ്ക്ക് വേണ്ടി അമ്മ ഒരു ലക്ഷം രൂപ നല്‍കിയത്.

ഈ മാസം ഏഴിനാണ് മരുഭൂ പ്രദേശമായ രാട്ടി തലായിക്ക് സമീപത്തെ ദേശീയ പാതയില്‍ നിന്നും പോലീസ് മോഹിതിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് അമ്മ പ്രംലത സുതാര്‍, സഹോദരന്‍ കിഷാന്‍ സുതാര്‍, മഹാദേവ് ദക്കാദ്, ഗണ്‍പത് സിങ് എന്നിവരെ അറസ്റ്റുചെയ്ത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് കൊലപാതകത്തിന്റെ കഥ പുറത്തറിയുന്നത്.

പിതാവിന്റെ മരണ ശേഷം മോഹിതിന് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് മയക്കുമരുന്നിന് അടിമയായ ഇയാള്‍ പലപ്പോഴും അമ്മയെ മര്‍ദിക്കാറുണ്ടായിരുന്നു. ഇത് അസഹനീയമായതിനെ തുടര്‍ന്ന് പ്രേംലത മകളുടെ വീട്ടിലേക്ക് താമസം മാറ്റി. പിന്നീട് പ്രേംലത തന്റെ പേരിലുള്ള സ്ഥലം പ്രതികളിലൊരാള്‍ക്ക് വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, മോഹിത് ഇത് ശക്തമായി എതിര്‍ത്തിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Top