എകെ ശശീന്ദ്രനെതിരെ എൻസിപി ;ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിൽ വനംമന്ത്രി പരാജയം

മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ അജീഷ് കൊല്ലപ്പെട്ട സംഭവത്തിൽ വനംമന്ത്രി എ.കെ.ശശീന്ദ്രനെതിരെ എൻസിപി. അജീഷ് ഉൾപ്പെടെ 43 പേർ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നും ഇതിനെയെല്ലാം ലാഘവത്തോടെ കാണുന്ന വനംമന്ത്രി ജനങ്ങളെ പരിഹസിക്കുകയാണെന്നും എൻസിപി സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന ദേശീയ ജനറല്‍ സെക്രട്ടറി എന്‍.എ.മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണു ശശീന്ദ്രനെതിരെ വിമർശനം.

ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിന് നിലവിലുള്ള നിയമത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി വന്യമൃഗങ്ങളുടെ എണ്ണവും ആക്രമണങ്ങളും നിയന്ത്രിക്കുന്നതിന് നടപടികൾ സ്വീകരിക്കേണ്ട മന്ത്രി പൂർണമായും പരാജയപ്പെട്ടെന്നും യോഗം കുറ്റപ്പെടുത്തി. കഴിവുകെട്ട മന്ത്രിയെ തൽസ്ഥാനത്തുനിന്നും പുറത്താക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെടുന്ന പ്രമേയവും പാസാക്കി.

വനംവകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ വനംമന്ത്രിയുടെ ഭാഗത്ത് തികഞ്ഞ അനാസ്ഥ ഉണ്ടായി. ഈ സാഹചര്യത്തില്‍ എന്‍സിപിയുടെ മന്ത്രിയെ പിന്‍വലിക്കാന്‍ സംസ്ഥാന കമ്മിറ്റി നിർദേശിച്ചു. മന്ത്രിസ്ഥാനത്തുനിന്ന് എ.കെ.ശശീന്ദ്രനെ മാറ്റി പകരം പാര്‍ട്ടിക്ക് അനുവദിച്ചിട്ടുള്ള മന്ത്രിസ്ഥാനം തോമസ് കെ.തോമസിനെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കാനും തീരുമാനിച്ചു.

Top