ജിദ്ദ: യമനിലെ ദരിദ്ര കുടുംബങ്ങൾക്ക് ഭക്ഷ്യസഹായം പ്രഖ്യാപിച്ചു. 2.5 കോടി ഡോളർ ചെലവിൽ സഹായം നൽകുന്നതിനായി ഐക്യരാഷ്ട്ര സഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാമുമായി കിങ് സൽമാൻ റിലീഫ് സെന്റർ (കെ.എസ്.റിലീഫ്) സഹകരണ കരാർ ഒപ്പുവെച്ചു. 13,798 ടൺ അടിസ്ഥാന ഭക്ഷ്യവസ്തുക്കളാണ് വിതരണം ചെയ്യുക.
ഭൂരഹിതർക്ക് ഭൂമി വാങ്ങാനും കൃഷിഭൂമിയുള്ളവർക്ക് അത് വികസിപ്പിക്കുന്നതിനും ഏറ്റവും ആവശ്യക്കാരായ കുടുംബങ്ങളിലെ ആളുകൾക്ക് ഉപാധികളോടെ ധനസഹായം നൽകും. കൃഷിഭൂമികളുടെ പുനരുദ്ധാരണം, ജലതടയണകൾ നിർമിക്കൽ, മത്സ്യത്തൊഴിലാളികൾക്ക് ഉപകരണങ്ങൾ ലഭ്യമാക്കൽ തുടങ്ങിയവക്കായാണ് ധനസഹായം.
അൽഹുദൈദ, അൽദാലിയ, മാരിബ്, അൽബൈദ, ഹദ്റ മൗത്ത്, അൽമഹ്റ, സൊകോത്ര ഗവർണറേറ്റുകളിൽ 57,000 ആളുകൾക്ക് പരോക്ഷമായും, 5,46,000 ആളുകൾക്ക് നേരിട്ടും സഹായം ലഭിക്കും. കെ.എസ്. റിലീഫ് ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽ റബീഅയുടെ സാന്നിധ്യത്തിൽ മെഡിക്കൽ ആൻഡ് ഹ്യൂമാനിറ്റേറിയൻ റിസർച്ച് അഡ്വൈസർ ഡോ. സിയാദ് മെമേഷ്, വേൾഡ് ഫുഡ് പ്രോഗ്രാം ഡെപ്യൂട്ടി എക്സിക്യൂട്ടിവ് ഡയറക്ടറും ചീഫ് ഓപറേറ്റിങ് ഓഫീസറുമായ കാൾ സ്കൗവ് എന്നിവരാണ് ഉടമ്പടിയിൽ ഒപ്പിട്ടത്.