ഗാസ: മൂന്ന് ഇസ്രയേൽ സൈനികരെ വധിച്ച് പലസ്തീൻ പോരാളികൾ. കമാൻഡർ ബരാക് ഇസ്രായേൽ സാഗൻ, സർജൻറ് ഇഡോ ബെൻ സ്വി, സാർജൻറ് ഹില്ലെൽ ഒവാഡിയ എന്നിവരാണ് കൊല്ലപ്പെട്ടത്. മൂവരും 460ാം കവചിത ബ്രിഗേഡിലെ 196ാം ബറ്റാലിയൻ അംഗങ്ങളാണ്. ടാങ്ക് ബോംബിട്ട് തകർത്താണ് ആഴ്ചകളായി ജബലിയ അഭയാർഥി ക്യാമ്പിൽ കുട്ടികളെയടക്കം ക്രൂരമായി കൊലപ്പെടുത്തിയ സൈനികരെ വധിച്ചത്.
മൂന്നുസൈനികരുടെയും മരണം ഇസ്രയേൽ പ്രതിരോധ സേന സ്ഥിരീകരിച്ചു. ടാങ്കിലുണ്ടായിരുന്ന നാലാമത്തെ സൈനികന് പരിക്കേറ്റു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 70ലധികം പലസ്തീനികളെയാണ് ഇസ്രയേൽ കൊലപ്പെടുത്തിയത്. തെക്കൻ ലബനാനിൽ ഹിസ്ബുള്ള ആക്രമണത്തിൽ ഇന്നലെ അഞ്ച് ഇസ്രയേൽ സൈനികർ കൂടി കൊല്ലപ്പെട്ടിരുന്നു.
Also Read: വടക്കൻ ഇസ്രയേലിൽ അപായ സൈറണുകൾ; ആക്രമണമുണ്ടായെന്ന കാര്യത്തിൽ വ്യക്തതയില്ല
ബുധനാഴ്ചയും 5 പേരെ ഹിസ്ബുള്ള വധിച്ചതായി ഇസ്രയേൽ അറിയിച്ചിരുന്നു. 24 സൈനികർക്ക് പരിക്കേറ്റതിൽ നാലു പേരുടെ നില ഗുരുതരമാണ്. ഗാസയിൽ കരയാക്രമണത്തിൽ മാത്രം 361 സൈനികർ മരിച്ചതായാണ് ഇസ്രയേൽ പറയുന്നത്. വടക്കൻ ഗാസയിലെ ജബലിയയിൽ വെള്ളിയാഴ്ചയാണ് ഇവർ കൊല്ലപ്പെട്ടത്.
മേഖലയിൽ പ്രവർത്തനക്ഷമമായ ഏക ആശുപത്രിയായ കമാൽ അദ്‍വാൻ ഹോസ്പിറ്റലിൽ ഇരച്ചുകയറി ഐസി.യു.വിലുള്ള രോഗികളെയടക്കം പുറത്തിറക്കുകയും ഡോക്ടർമാർ ഉൾപ്പെടെയുള്ളവരെ മർദിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്നതിനിടെയാണ് ഇസ്രയേൽ സേനയ്ക്ക് അപ്രതീക്ഷിത തിരിച്ചടി കിട്ടിയത്.