CMDRF

അഞ്ച് വർഷത്തിനുള്ളിൽ ഇടിച്ചുനിരത്തിയത് 30,843 കെട്ടിടങ്ങൾ

അഞ്ച് വർഷത്തിനുള്ളിൽ ഇടിച്ചുനിരത്തിയത് 30,843 കെട്ടിടങ്ങൾ
അഞ്ച് വർഷത്തിനുള്ളിൽ ഇടിച്ചുനിരത്തിയത് 30,843 കെട്ടിടങ്ങൾ

ഡൽഹി: രാജ്യതലസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടിയിൽ സർക്കാർ ഏജൻസികൾ ഇടിച്ചുനിരത്തിയത് 30,000 ത്തോളം കെട്ടിടങ്ങൾ. വീടുകളടക്കമാണ് ഇത്രയും . കുടിയൊഴിപ്പിക്കലിലും വീടുകളടക്കം പൊളിക്കുന്നതിലും ആസൂത്രിതമായ തിരഞ്ഞെടുപ്പുകളുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ചില പ്രത്യേകമതവിഭാഗങ്ങളുടെ വീടുകൾ സർക്കാർ ഏജൻസികൾ ആസൂത്രിതമായി പൊളിക്കുന്നുവെന്ന പരാതികൾ ഉണ്ടായിരുന്നു. രാജ്യസഭയിൽ കേ​ന്ദ്രസർക്കാർ നൽകിയ മറുപടിയിലാണ് ഡൽഹിയിലെ കുടിയൊഴിപ്പിക്കലി​ന്റെ കണക്കുകൾ ഉള്ളത്.

2019 ൽ 4804 ​കെട്ടിടങ്ങളാണ് പൊളിച്ചത്. 2020 ൽ 2967, 2021 ൽ 2927, 22 ൽ 4017 കെട്ടിടങ്ങളാണ് പൊളിച്ചുനീക്കിയത്. എന്നാൽ 2023 ൽ വ്യാപകമായ പൊളിക്കലാണ് ഡൽഹിയിൽ നടന്നത്. 16,138 കെട്ടിടങ്ങളാണ് വിവിധ അതോറിറ്റികൾ ചേർന്ന് പൊളിച്ച് സാധാരണക്കാരെയടക്കം കുടിയിറക്കിയത്. 2024 ൽ 2624 പൊളിക്കലുകളാണ് ഇതുവ​രെ നടന്നതെന്നാണ് റിപ്പോർട്ടിലുള്ളത്.

ഡൽഹി ഡവലപ്മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിൽ മാത്രം 11,060 വീടുകളാണ് പൊളിച്ചത്. 23 കച്ചവടസ്ഥാപനങ്ങളും പൊളിച്ചു. 316.72 ഏക്കർ ഭൂമിയിലുണ്ടായിരുന്ന കൈയേറ്റം ഡി.ഡി.എ ഒഴിപ്പിച്ചുവെന്നാണ് കണക്കുകൾ പറയുന്നത്. ഏജൻസികളിൽ നിന്ന് ലഭ്യമായ രേഖകൾ പ്രകാരം 20,643 പേരെ ഈ പൊളിക്കലുകൾ ബാധിച്ചുവെന്നാണ് പറയുന്നത്. ഇത്രയും കെട്ടിടങ്ങൾ പൊളിക്കാനും ജനങ്ങളെ കുടിയൊഴിപ്പിക്കാനും 103.27 കോടിരൂപയാണ് സർക്കാർ ചെലവഴിച്ച​ത്.

ഡൽഹി ഡവലപ്മെന്റ് അതോറിറ്റി, മുനിസിപ്പൽ കോർപ്പറേഷൻ, ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ, ഡൽഹി അർബൻ ഷെൽട്ടർ ഇംപ്രൂവ്മെന്റ് ബോർഡ്, സെൻട്രൽ പബ്ലിക് വർക്സ് ഡിപ്പാർട്ട്മെന്റ് എന്നിവരുടെ നേതൃത്വത്തിലാണ് 30,843 കെട്ടിടങ്ങൾ പൊളിച്ചത്. ക​ഴിഞ്ഞ അഞ്ച്‍ വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ പൊളിക്കലുകൾ നടന്നത് 2023 ലാണ്. ആകെപൊളിക്കലിൽ 52 ശതമാനവും നടന്നത് ഈ കാലയളവിലാണ്.

Top