ലാസ് വേഗസ്: അമേരിക്കന്‍ തിരഞ്ഞെടുപ്പിന്റെ ചൂടേറുന്നതിനിടെ ഡൊണാള്‍ഡ് ട്രംപിന്റെ ഭീമൻ നഗ്ന പ്രതിമ നടുറോഡില്‍. ലാസ് വേഗസ് നഗരത്തിലാണ് 43 അടി വലിപ്പമുള്ള ഭീമാകാരന്‍ പ്രതിമ പ്രത്യക്ഷപ്പട്ടിരിക്കുന്നത്. മഞ്ഞനിറത്തിലുള്ള മുടിയും ചാടിയ വയറുമായി വിഷാദ ഭാവത്തിലുള്ള ട്രംപിന്റെ നഗ്നപ്രതിമയാണ് നഗരത്തിലെ പ്രധാന ഹൈവേയായ ഇന്റര്‍സ്റ്റേറ്റ് 15 ൽ സ്ഥാപിച്ചിട്ടുള്ളത്.
‘കുടിലവും അശ്ലീലവും’ (Crooked and Obscene) എന്നാണ് പ്രതിമയുടെ താഴെ എഴുതിയിട്ടുള്ളത്. ഇരുമ്പുകമ്പികളും റബ്ബര്‍ ഫോമും ഉപയോഗിച്ച് നിര്‍മ്മിച്ച പ്രതിമയ്ക്ക് ഏകദേശം 2720 കിലോഗ്രാമിലേറെ (ഏകദേശം 6000 പൗണ്ട്) ഭാരമുണ്ട്.
Also Read: ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കാനഡ സ്വപ്‌നങ്ങളില്‍ കരിനിഴൽ വീഴുമ്പോൾ
വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ലാസ് വേഗസില്‍ പ്രതിമ സ്ഥാപിച്ചത്. ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയാണ് പ്രതിമ നിലത്തുറപ്പിച്ചത്. പ്രതിമയുടെ ചിത്രങ്ങള്‍ ഇതിനകം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. അമേരിക്കയുടെ പലഭാഗങ്ങളിലും ട്രംപിന്റെ നഗ്നപ്രതിമകള്‍ ഉയര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2016-ലെ പ്രസിഡന്റ് മത്സരത്തിലും സമാനമായി ട്രംപിന്റെ നഗ്നപ്രതിമകള്‍ ഉയര്‍ന്നിരുന്നു.
അന്ന് ലാസ് വേഗസിലെ ഹോണ്ടഡ് മ്യൂസിയത്തിനടുത്താണ് ട്രംപിന്റെ നഗ്നപ്രതിമ ഉയര്‍ന്നത്. പിന്നീട് 2018-ല്‍ ഈ പ്രതിമ ലേലത്തില്‍ വിറ്റുപോയി. 28,000 ഡോളറിനാണ് (ഇന്നത്തെ നിരക്കില്‍ ഏകദേശം 23 ലക്ഷം ഇന്ത്യന്‍ രൂപ) അന്ന് പ്രതിമ വിറ്റുപോയത്. ലോസ് ആഞ്ജലസ്, സാന്‍ ഫ്രാന്‍സിസ്‌കോ, ന്യൂയോര്‍ക്ക്, സിയാറ്റില്‍, ക്ലീവ്‌ലാന്‍ഡ് എന്നിവിടങ്ങളിലും അന്ന് ട്രംപിന്റെ നഗ്നപ്രതിമകള്‍ ഉയര്‍ന്നിരുന്നു.