മനാമ: കഴിഞ്ഞ വർഷം ബഹ്റൈനിൽ ഗാർഹിക തൊഴിലാളികൾക്ക്, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) 27,972 പുതിയ പെർമിറ്റുകൾ അനുവദിച്ചതായി കണക്കുകൾ. നിലവിലുണ്ടായിരുന്ന 24,646 പെർമിറ്റുകൾ പുതുക്കുകയും ചെയ്തു. നിലവിൽ ബഹ്റൈനിലേക്ക് വിദേശ തൊഴിലാളികളെ എത്തിക്കുന്ന 97 അംഗീകൃത ഏജൻസികളാണുള്ളത്. 2023ൽ പുതുതായി ലൈസൻസ് ലഭിച്ച 52 എണ്ണം ഉൾപ്പെടെയാണിത്.
തൊഴിൽ മാറാനുള്ള വിദേശ തൊഴിലാളികളിൽനിന്നുള്ള 23,519 അപേക്ഷകൾ കഴിഞ്ഞവർഷം അംഗീകരിക്കുകയും ചെയ്തു. ഗാർഹിക തൊഴിലാളികൾക്കെതിരായ തൊഴിലുടമകളുടെ നടപടികൾക്കെതിരെ എൽ.എം.ആർ.എ നടപടി സ്വീകരിക്കുന്നുണ്ട്.
തൊഴിൽ അന്തരീക്ഷം പരിശോധിക്കുന്നതിന്റെ ഭാഗമായി എൽ.എം.ആർ.എ കഴിഞ്ഞവർഷം 46,242 പരിശോധനകൾ നടത്തി. 2,307 തൊഴിലുടമകൾ നിയമം ലംഘിച്ചതായും കണ്ടെത്തി. 20 ആഭ്യന്തര പരിശോധന കാമ്പയിനുകളും മറ്റു സർക്കാർ ഏജൻസികളുമായി ചേർന്ന് രാജ്യത്തുടനീളം വിവിധ സംയുക്ത പ്രചാരണങ്ങളും നടത്തിയെന്നും എൽ.എം.ആർ.എ റിപ്പോർട്ടിൽ പറയുന്നു. നിയമം ലംഘിച്ച 2,220 വിദേശ തൊഴിലാളികളെ ഈ പരിശോധനയിൽ പിടികൂടിയിരുന്നു. നിയമലംഘനം നടത്തിയ 5,477 വിദേശ തൊഴിലാളികളെ അതോറിറ്റി നാടുകടത്തി.