ന്യൂഡല്‍ഹി: പുതിയ ഫോണ്‍ വാങ്ങിയതിന് പാര്‍ട്ടി നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിഷേധിച്ചതിന് പതിനാറുകാരനെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു. കിഴക്കന്‍ ഡല്‍ഹിയിലെ ഷകര്‍പുരിലാണ് സംഭവം.ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ മൂന്ന് പേരാണ് പ്രതികൾ. ഷകര്‍പുരിലെ സമോസ വില്‍പ്പന കേന്ദ്രത്തിന് സമീപം പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘം തിങ്കളാഴ്ച വൈകീട്ടോടെ പരിസരത്ത് ചോരപാടുകൾ കാണുകയായിരുന്നു.
തുടര്‍ന്ന് പ്രദേശവാസികളോട് അന്വേഷിച്ചപ്പോഴാണ് ഒരു സംഘം ആണ്‍കുട്ടികള്‍ ചേര്‍ന്ന് മറ്റൊരു ആണ്‍കുട്ടിയെ കുത്തിയതായി പറഞ്ഞത്.കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും കൊല്ലപ്പെടുകയായിരുന്നു. കൊല്ലപ്പെട്ട കുട്ടിയും സുഹൃത്തും പുതിയ ഫോണ്‍ വാങ്ങി വരുമ്പോഴാണ് സംഭവമുണ്ടായതെന്ന് പോലീസ് പറയുന്നു. വരുന്ന വഴിയിലാണ് മറ്റ് മൂന്നുപേരെ കണ്ടത്. പുതിയ ഫോണ്‍ വാങ്ങിയതിന് പാര്‍ട്ടി നടത്തണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കുട്ടി ഈ ആവശ്യം നിഷേധിച്ചതോടെ ഇവര്‍ അക്രമിക്കുകയായിരുന്നു.
Also Read: ആറു വയസ്സുകാരിയെ ശ്വാസംമുട്ടിച്ച് കൊന്നു; പ്രിൻസിപ്പൽ അറസ്റ്റിൽ
കുട്ടിയുടെ പുറത്ത് രണ്ടുതവണ കുത്തേറ്റു. ആശുപത്രിയിലെത്തുമ്പോഴേക്ക് കുട്ടി മരിച്ചിരുന്നുവെന്നും പോലീസ് അറിയിച്ചു. പ്രതികളായ കുട്ടികളെ സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് പിടികൂടിയിട്ടുണ്ട്. കൊലയ്ക്കുപയോഗിച്ച് കത്തിയും കണ്ടെത്തി.