CMDRF

സൗഹൃദാഭ്യ‍ർത്ഥന നിരസിച്ചതിൽ പ്രതികാരമായി ക്രൂരകൊലപാതകം

സൗഹൃദാഭ്യ‍ർത്ഥന നിരസിച്ചതിൽ പ്രതികാരമായി ക്രൂരകൊലപാതകം
സൗഹൃദാഭ്യ‍ർത്ഥന നിരസിച്ചതിൽ പ്രതികാരമായി ക്രൂരകൊലപാതകം

ഉദയ്പൂർ: രാവിലെ കംപ്യൂട്ടർ ക്ലാസിനായി വീട്ടിൽ നിന്ന് പോയ മകൾ മടങ്ങിവന്നില്ലെന്ന പരാതിയുമായാണ് രാജസ്ഥാനിലെ ഉദയ്പൂർ സ്വദേശി പ്രതാപ് നഗർ പൊലീസ് സ്റ്റേഷനിൽ എത്തിയത്. രാത്രിയോടെ പരാതി സ്വീകരിച്ച പൊലീസ് 15 വയസുകാരിയെ കണ്ടെത്താൻ അന്വേഷണം തുടങ്ങി. എന്നാൽ സൗഹൃദ ദിനത്തിൽ അരങ്ങേറിയ ക്രൂരതയാണ് പൊലീസ് അന്വേഷണത്തിൽ വെളിപ്പെട്ടതെന്ന് ഉദയ്പൂർ പൊലീസ് സൂപ്രണ്ട് യോഗേഷ് ഗോയൽ പറയുന്നു.

പൊലീസ് അന്വേഷണം തുടരുന്നതിനിടെ പ്രദേശത്തെ റെയിൽവെ ട്രാക്കിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിച്ചു. ഇതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. ഇത് കാണാതായ പെൺകുട്ടിയാവാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ബന്ധുക്കളെ വിളിച്ചുവരുത്തി. അവർ എത്തി പരിശോധിച്ചപ്പോൾ കാണാതായ 15കാരി തന്നെയാണ് റെയിൽ പാളത്തിൽ മരിച്ച് കിടക്കുന്നതെന്ന് വ്യക്തമാവുകയായിരുന്നു.

പിന്നീട് സാങ്കേതിക വിദഗ്ധരുടെയും ഇന്റലിജൻസ് വിഭാഗത്തിൽ നിന്നുള്ള വിവരങ്ങളുടെയും സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകം സംബന്ധിച്ച വിവരം ലഭിച്ചത്. പിന്നാലെ ശൗർവീർ സിങ് എന്ന യുവാവ് അറസ്റ്റിലായി. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. സൗഹൃദ ദിനത്തിൽ പെൺകുട്ടിയോട് സൗഹൃദ അഭ്യർത്ഥന നടത്തിയെന്നും അത് നിരസിച്ചതിന്റെ പ്രതികാരമായി ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ടുവെന്നും ഇയാൾ മൊഴി നൽകി. പെൺകുട്ടിയെ റെയിൽവെ ട്രാക്കിന് സമീപത്തേക്ക് വിളിച്ചുവരുത്തി സംസാരിച്ചെന്നും സുഹൃദ അഭ്യർത്ഥന നിരസിച്ചതിന് ശേഷം സംസാരിച്ചുകൊണ്ട് നിൽക്കവെ ട്രാക്കിലൂടെ ട്രെയിൻ വന്നപ്പോൾ ട്രെയിനിന് മുന്നിലേക്ക് തള്ളിയിടുകയായിരുന്നു എന്നുമാണ് യുവാവ് മൊഴി നൽകിയിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Top