തൃശൂർ: എട്ടുവയസുകാരിക്കെതിരേ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 13 വർഷം കഠിന തടവും 1,25,000 രൂപ പിഴയും ശിക്ഷ. ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷൽ കോടതിയാണ് ശിക്ഷിച്ചത്. ജഡ്ജ് വി വീജ സേതുമോഹനാണ് വിധി പ്രസ്താവിച്ചത്. 2018 ജൂൺ മുതൽ 2019 മാർച്ച് വരെയുള്ള കാലയളവിൽ പ്രായപൂർത്തിയാകാത്ത അയൽവാസിയായ സ്‌കൂൾ വിദ്യാർഥിനിയെ പലതവണ ലൈംഗികാതിക്രമങ്ങൾക്ക് വിധേയയാക്കിയെന്നാരോപിച്ച് ചാലക്കുടി പൊലീസ് ചാർജ് ചെയ്ത കേസിൽ പ്രതിയായ ചാലക്കുടി സ്വദേശി സന്തോഷിനെതിരെയാണ് കോടതി ശിക്ഷിച്ചത്.
പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 15 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകൾ തെളിവുകളായി നൽകുകയും ചെയ്തിരുന്നു. ചാലക്കുടി പൊലീസ് സബ് ഇൻസ്‌പെക്ടർ ആയിരുന്ന കെ.കെ. ബാബു രജിസ്റ്റർ ചെയ്ത കേസിൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായിരുന്ന ബി.കെ. അരുൺ, കെ.എസ്. സന്ദീപ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി. ലെയ്‌സൺ ഓഫീസർ ടി.ആർ. രജിനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
Also read:മോശമായി പെരുമാറിയത് ചോദ്യം ചെയ്ത സ്ത്രീയെ ആക്രമിച്ച 45കാരൻ പിടിയിൽ
പോക്‌സോ നിയമത്തിന്റെയും ഇന്ത്യൻ ശിക്ഷാ നിയമത്തിന്റേയും വിവിധ വകുപ്പുകൾ പ്രകാരം 43 വർഷം കഠിനതടവും 1,25,000 രൂപ പിഴയും പിഴയൊടുക്കാതിരുന്നാൽ 15 മാസം കഠിന തടവിനുമാണ് ശിക്ഷിച്ചത്. പ്രതിയെ വിയ്യൂർ ജയിലിലേക്ക് റിമാൻഡ് ചെയ്തു. പിഴ സംഖ്യ അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നൽകുവാനും പ്രതി റിമാന്റ് കാലയളവിൽ ജയിലിൽ കഴിഞ്ഞ കാലയളവ് ശിക്ഷയിൽ ഇളവ് നൽകുവാനും വിധിയിൽ നിർദേശമുണ്ട്.