CMDRF

‘സമാധാന ശ്രമങ്ങൾക്കേറ്റ വിനാശകരമായ പ്രഹരം’; മോദിയുടെ റഷ്യാ സന്ദർശനത്തെ വിമർശിച്ച് സെലൻസ്കി

‘സമാധാന ശ്രമങ്ങൾക്കേറ്റ വിനാശകരമായ പ്രഹരം’; മോദിയുടെ റഷ്യാ സന്ദർശനത്തെ വിമർശിച്ച് സെലൻസ്കി
‘സമാധാന ശ്രമങ്ങൾക്കേറ്റ വിനാശകരമായ പ്രഹരം’; മോദിയുടെ റഷ്യാ സന്ദർശനത്തെ വിമർശിച്ച് സെലൻസ്കി

കിയവ്: കിയവിലെ കുട്ടികളുടെ ആശുപത്രിയിലേക്ക് റഷ്യ മിസൈൽ ആക്രമണം നടത്തിയ അതേ ദിവസം തന്നെ മോദി പ്രസിഡൻറ് വ്ളാദിമിർ പുടിനുമായി നടത്തിയ ചർച്ചയ്ക്ക് വിമർശനവുമായി യുക്രൈൻ പ്രസിഡൻറ് വ്ളാദിമിർ സെലൻസ്കി. സമാധാനശ്രമങ്ങൾക്കേറ്റ പ്രഹരമാണെന്നും വലിയ നിരാശ തോന്നുന്നുവെന്നും സെലൻസ്കി പറഞ്ഞു.

“ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിൻ്റെ നേതാവ് ലോകത്തിലെ ഏറ്റവും ക്രൂരനായ കുറ്റവാളിയെ മോസ്കോയിൽ വെച്ച് ആലിംഗനം ചെയ്യുന്നത് വലിയ നിരാശയും സമാധാന ശ്രമങ്ങൾക്ക് വിനാശകരമായ പ്രഹരവുമാണ്,” സെലൻസ്കി എക്സിൽ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച റഷ്യൻ പ്രസിഡൻ്റ് വ്‌ളാദിമിർ പുടിനുമായി മോസ്‌കോക്ക് പുറത്തുള്ള നോവോ-ഒഗാരിയോവോയിലെ വസതിയിൽ കൂടിക്കാഴ്ച ത്തുമ്പോൾ 900 കിലോമീറ്റർ (560 മൈൽ) അകലെ യുക്രൈൻ നഗരങ്ങളിൽ റഷ്യൻ മിസൈലുകൾ കടുത്ത നാശം വിതക്കുകയായിരുന്നു. റഷ്യൻ ആക്രമണത്തിൽ നിരവധി കുട്ടികളടക്കം 37 പേരാണ് കൊല്ലപ്പെട്ടത്. 170 പേർക്ക് പരിക്കേറ്റു.

യുക്രൈനിൽ റഷ്യൻ അധിനിവേശം ആരംഭിച്ചതിനുശേഷമുള്ള മോദിയുടെ ആദ്യ റഷ്യാസന്ദർശനമാണിത്. യുക്രൈനിൽ റഷ്യ ആക്രമണമഴിച്ചു വിട്ട അതേ സന്ദർഭത്തിൽ റഷ്യൻ ടിവിയിലൂടെ ലോകം കണ്ടത് രണ്ട് നേതാക്കളും പരസ്പരം ആലിംഗനം ചെയ്യുന്നതിൻറെയും ചായ സൽക്കാരത്തിൽ പങ്കെടുക്കുന്നതിൻറെയും ഇലക്ട്രിക് വാഹനത്തിൽ സഞ്ചരിക്കുന്നതിൻറെയും കുതിര പ്രദർശനം കാണുന്നതിൻറെയും ചിത്രങ്ങളും വീഡിയോയുമായിരുന്നു. മോദിയുടെ മോസ്‌കോ സന്ദർശനത്തിൻ്റെ രണ്ടാം ദിവസത്തിലായിരുന്നു സെലൻസ്‌കിയുടെ പരാമർശം.

Top