വൈപ്പിന്‍: കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും തകര്‍ക്കപ്പെടാത്ത തൃപ്പൂണിത്തുറ പൂജാ ക്രിക്കറ്റിലെ ഇരട്ട സെഞ്ചുറി പിറന്നിട്ട് ഇന്നേക്ക് കാല്‍ നൂറ്റാണ്ട് കഴിഞ്ഞു. ക്രിക്കറ്റ് താരം ശ്രീശാന്തിനൊപ്പം ഓപ്പണറായി ഇറങ്ങിയ വൈപ്പിന്‍ സ്വദേശി പി.എസ്. മനോജിന്റെ പേരിലാണ് ആ റെക്കോര്‍ഡ്. 251 റണ്‍സാണ് അന്ന് എറണാകുളം ക്രിക്കറ്റ് ക്ലബിന് വേണ്ടി മനോജ് അടിച്ചത്.
ALSO READ: കാണ്‍പുരില്‍ അശ്വിനെ കാത്തിരിക്കുന്നത് ഒന്നും രണ്ടുമല്ല; ആറ് റെക്കോഡുകള്‍
വലംകയ്യന്‍ ഓപ്പണിങ്ങ് ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമായാണ് ടൂര്‍ണ്ണമെന്റുകളില്‍ മനോജിന്റെ തുടക്കം. വിവിധ ക്ലബ്ബുകളിലൂടെ എറണാകുളം ക്രിക്കറ്റ് ക്ലബ്ബ് ടീമില്‍ ഇടംപിടിക്കുകയായിരുന്നു മനോജ്. ആ വര്‍ഷം ജില്ലാ സീനിയര്‍ ടീമിലും അദ്ദേഹം ഇടം നേടി. കേരള സീനിയര്‍ സെലക്ഷന്‍ ക്യാമ്പില്‍ എത്തിപ്പെട്ട മനോജിന് പരിക്ക് വില്ലനായി വരുകയും ക്യാമ്പ് പൂര്‍ത്തിയാക്കാന്‍ കഴിയാതെ മടങ്ങുകയുമായിരുന്നു.
2007-ല്‍ ഖത്തറില്‍ ഷെല്‍ ഇന്റര്‍നാഷനല്‍ ടീമിന്റെ പരിശീലകനും കളിക്കാരനുമായിരുന്നു ഇദ്ദേഹം. 2010-ല്‍ കേരളത്തിലേക്ക് തിരിച്ചെത്തിയ മനോജ് പുതുതലമുറയെ ക്രിക്കറ്റിലേക്ക് ആകര്‍ഷിക്കാന്‍ വൈപ്പിനില്‍ ക്രിക്കറ്റ് അക്കാദമി സ്ഥാപിച്ച് മാതൃകയാണിപ്പോൾ.