ന്യൂഡല്‍ഹി: ക്രിമിനല്‍ കേസ് ഉള്ളതുകൊണ്ടു മാത്രം ഒരാളുടെ വിദേശ ജോലി അവസരം നിഷേധിക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. വിദേശത്തു ജോലി തേടാനുള്ള ഒരാളുടെ യോഗ്യത സ്വമേധയാ ഇല്ലാതാവില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഇന്ത്യന്‍ പൗരനായ ആൾ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതിന് എതിരായി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
കാനഡയില്‍ ഒരു ബിസിനസ് സംരംഭം തുടങ്ങുന്നതിന് അനുമതി തേടിക്കൊണ്ടാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്. ക്രിമിനല്‍ കേസുകള്‍ ഉള്ളതിനാല്‍ അധികാരികള്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുകയായിരുന്നു. കനേഡിയന്‍ വിസ ചട്ടങ്ങള്‍ അനുസരിച്ച് അപേക്ഷകന്‍ കാനഡയില്‍ ബിസിനസ് തുടങ്ങണമെങ്കില്‍ നിലവില്‍ താമസിക്കുന്ന രാജ്യത്തെ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ക്രിമിനല്‍ കേസുകള്‍ ദീര്‍ഘകാല വിസക്ക് അപേക്ഷിക്കാനുള്ള ഹര്‍ജിക്കാരന്റെ അവകാശം ഇല്ലാതാക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച കോടതി അപേക്ഷകന് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാനും ഉത്തരവിട്ടു.
Also Read: ചാനൽ ചർച്ചക്കിടയിൽ പൊരിഞ്ഞ തല്ല്; വിഡിയോ വൈറൽ
അപേക്ഷകന് മറ്റെന്തെങ്കിലും തരത്തിലുള്ള ക്രിമിനല്‍ റെക്കോര്‍ഡുകള്‍ ഇല്ല. ഇക്കാരണത്താല്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ തടസങ്ങളില്ലെന്നും കോടതി പറഞ്ഞു. ഹര്‍ജിക്കാരന് സാധുവായ പാസ്‌പോര്‍ട്ട് ഉണ്ടെന്നും യാത്രകള്‍ക്ക് നിയന്ത്രണങ്ങളൊന്നുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.